Source: News Malayalam 24x7
KERALA

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ഡോക്ടർ ലളിതാംബികയെ പ്രതി ചേർത്ത് കേസെടുത്ത് പൊലീസ്

ഉഷ ജോസഫിന്റെ നാത്തൂന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ പുന്നപ്ര സ്വദേശിനിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഉഷ ജോസഫിന്റെ നാത്തൂന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഡോക്ടർ ലളിതാംബിക മാത്രമാണ് നിലവിൽ കേസിലെ പ്രതി. ഐപിസി 336, 337 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉഷാ ജോസഫിന്റെ മൊഴി വരും ദിവസങ്ങളിൽ പൊലീസ് രേഖപ്പെടുത്തും.

സംഭവത്തിൽ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഡോ. ഷാഹിദയെയാണ് സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് ഉണ്ടായിരുന്ന നഴ്സ് പി.എസ്. ധന്യയെയും സസ്പെൻഡ് ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ശസ്ത്രക്രിയ നടത്തിയ സംഘത്തിന് വീഴ്ച പറ്റിയെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ട് വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യ വകുപ്പിന് സമർപ്പിച്ചിരുന്നു. നാലംഗ വിദഗ്ധ ഡോക്ടർമാരുടെ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട്‌ നൽകിയത്. കോവിഡ് സമയം ആയതു കൊണ്ട് ചില പരിമിതികൾ ഉണ്ടായെന്നും ഡിസ്ചാർജ് ആയ ശേഷം ഉഷാ ജോസഫ് പിന്നീട് വന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

SCROLL FOR NEXT