തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ആലപ്പുഴ സ്വദേശിനിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് അന്വേഷണവിധേയമായി സസ്പെൻഷൻ. ഡോ. ഷാഹിദയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവസമയത്ത് ഉണ്ടായിരുന്ന നഴ്സ് പി.എസ്. ധന്യയെയും സസ്പെൻഡ് ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ശസ്ത്രക്രിയ നടത്തിയ സംഘത്തിന് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യ വകുപ്പിന് സമർപ്പിച്ചു. നാലംഗ വിദഗ്ധ ഡോക്ടർമാരുടെ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് നൽകിയത്. കോവിഡ് സമയം ആയതു കൊണ്ട് ചില പരിമിതികൾ ഉണ്ടായെന്നും ഡിസ്ചാർജ് ആയ ശേഷം ഉഷാ ജോസഫ് പിന്നീട് വന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ചികിത്സാ പിഴവ് ഉണ്ടായതായി ആശുപത്രി സൂപ്രണ്ടും സമ്മതിച്ചിരുന്നു. വിഷയം ഗൗരവതരമായി എടുക്കുന്നു എന്നും, പരിമിതികളുണ്ടായിരുന്നു എന്നും സൂപ്രണ്ട് സമ്മതിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ രോഗി പരിശോധനയ്ക്ക് വന്നില്ല. കഴിഞ്ഞ ദിവസമാണ് ഉഷ വീണ്ടും ആശുപത്രിയിൽ എത്തിയത്. അഡ്മിറ്റ് ആകാൻ പറഞ്ഞിരുന്നു എങ്കിലും, അവർ അതിന് തയ്യാറായില്ലെന്നുമാണ് സൂപ്രണ്ട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക മറന്നുവച്ചെന്നാണ് വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്ക് ശേഷം പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചെന്നപ്പോൾ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായതെന്നുമാണ് ഉഷാ ജോസഫ് പറയുന്നത്.