കൊച്ചി: നടി അൻസിബ നടി ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ നൽകിയ പരാതിയിൽ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്. പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിക്കും അടിസ്ഥാനമില്ലെന്ന് റിപ്പോർട്ടിലുണ്ട്.
തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. പരാതിയിൽ കേസെടുക്കാനാവില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി.
അതേസമയം, ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയിൽ തുടര്‍ നടപടികള്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ചെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. അന്‍സിബയുടെ മൊഴിപ്പകര്‍ക്ക് എസിപിക്കും ഡിസിപിക്കും കൈമാറി. നീനാ കുറുപ്പിന്‍റെ മൊഴിയെടുക്കുന്നതിലും അന്വേഷണ സംഘം മേലുദ്യോഗസ്ഥരുടെ അനുമതി തേടും.