പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ അബിൻ വർക്കിയെ യുഡിഎഫ് സ്ഥാനാർഥി ആക്കാനുള്ള നീക്കത്തിന് എതിരെ പോസ്റ്റർ. പത്തനംതിട്ടയിൽ നിന്നുള്ള സ്ഥാനാർഥിയെ തന്നെ ഇറക്കണമെന്നും അബിനെ നിർത്തി കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ മുറിവേൽപ്പിക്കരുത് എന്നും പോസ്റ്ററിൽ പറയുന്നു. ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട !!
1. ഞങ്ങൾ കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുത്...
2. കോൺഗ്രസിന് വെറും നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ഇവിടുത്തെ കോൺഗ്രസുകാർക്ക് അവസരം നൽകണം. നിങ്ങൾ പറയുമ്പോൾ പണിയെടുത്ത്, ആയ കാലത്ത് രാഷ്ട്രീയം സേവനമാക്കിയ ഒരു പറ്റം പത്തനംതിട്ടക്കാരുടെ അവകാശമാണത്.
3. നാളിത് വരെയും സംഘടന പ്രവർത്തനം നടത്തി കേസിന് മുകളിൽ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയിൽ നിന്നും പ്രാപ്തരായ കോൺഗ്രസുകാർക്ക് മുന്നിൽ, സംഘടന പ്രവർത്തനത്തിന്റെ പേരിൽ പത്തനംതിട്ടയിൽ നിന്നൊരു കേസ് പോലും ഇല്ലാതെ ഈ ജില്ലയിലെ പ്രവർത്തനം അറിയാതെ വന്നൊരുത്തന്. ഞങ്ങൾ സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് നേതാക്കളേ.
4. ഞങ്ങൾക്ക് അഞ്ച് എംഎൽഎ മാരെ നിയമസഭയിൽ വിടണം പക്ഷേ അത് ഇവിടെ നിന്നൊരുത്തൻ ഞങ്ങളെ അറിയാവുന്ന ഞങ്ങളിൽ നിന്നൊരുവൻ.
അതേസമയം, കോതമംഗലത്ത് ഷിബു തെക്കും പുറത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ''വട്ടിപ്പലിശക്കാരനെ കോതമംഗലത്തിന് വേണ്ട, ഷൈലോക്കിനെ സ്ഥാനാർഥിയാക്കുന്നതിൽ നിന്ന് മുന്നണി പിൻമാറണം, കണ്ണീരിൻ്റെ പങ്ക് പറ്റിയ മുന്നണി നേതൃത്വം മാപ്പ് പറയുക'' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. ജനാധിപത്യ വിശ്വാസികൾ എന്ന പേരിലാണ് പോസ്റ്ററുകൾ ഒട്ടിച്ചിരുന്നത്.