തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാംങ്ങല്ലൂർ കാരുമാത്ര നെടുങ്കോണം ഗർഭിണിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വലിയകത്ത് നൗഫലിൻ്റെ ഭാര്യ ഫസീലയാണ് (23) മരിച്ചത്. ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണെന്നാണ് ആരോപണം. ഫസീലയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫസീലയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് നൗഫലിനെ ഇരിഞ്ഞാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മരിക്കുന്നതിന് മുമ്പ് ഫസീല ഉമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടുണ്ട്. താൻ രണ്ടാമതും ഗർഭിണിയാണെന്നും ഭർത്താവ് നൗഫൽ വയറ്റിൽ ചവിട്ടിയെന്നും കയ്യൊടിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്.
ഇതിന് പുറമെ താൻ ഭർത്താവിൻ്റെ കഴുത്തിന് പിടിച്ചെന്ന തെറ്റായ ആരോപണം ഉയർത്തിയെന്നും ഭർതൃമാതാവ് അസഭ്യം വിളിച്ചെന്നും പരാതി പറയുന്നുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)