ഇന്ധന വില വർധനയിൽ നട്ടംതിരിയുകയാണ് സ്വകാര്യ ബസ് മേഖലയിലെ ജീവനക്കാർ. രണ്ടാഴ്ചയക്കിടെ ഡീസലിന് എട്ടുരൂപ വർധിച്ചതോടെ സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമാണെന്ന് ബസ്സുടമകൾ പറയുന്നു. പുതിയ സർക്കാർ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതിൽ ആശങ്കയുണ്ടെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു.
രാജ്യത്ത് ഇന്ധനവില വർധന തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാവും. ഭാരിച്ച റോഡ് ടാക്സ്, കലക്ഷൻ കുറവ്, മെയിൻ്റനൻസ് ചെലവ് എന്നിവയെല്ലാം കാരണം സ്വകാര്യ ബസ് വ്യവസായം വലിയ നഷ്ടത്തിലാണ്. അതിനിടെ ഡീസൽ വില വർധിച്ചത് കനത്ത പ്രഹരമാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. സാമ്പത്തിക നഷ്ടം താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ നട്ടം തിരിയുകയാണ് സ്വകാര്യ ബസ് മേഖലയെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റർ അസോസിയേഷൻ പ്രസിഡന്റ് കെ ടി വാസുദേവൻ പറഞ്ഞു.
പുതിയ സർക്കാർ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര അടുത്ത മാസം 15ന് ആരംഭിക്കാനിരിക്കെ കടുത്ത ആശങ്കയിലാണ് സ്വകാര്യ ബസ് ജീവനക്കാർ. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ, സ്വകാര്യ ബസ് മേഖല തകരും. 60 ശതമാനം സ്ത്രീ യാത്രക്കാരാണ് സ്വകാര്യ ബസിൻ്റെ പ്രധാന വരുമാനം, അതില്ലാതായാൽ പ്രതിസന്ധിയിലാകുമെന്നും ബസുടമകൾ.
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനാൽ അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകളും ജീവനക്കാരും. ചാർജ് വർധനയടക്കം ഉൾപ്പെടുത്തി സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.