സി.പി. ജോണിൻ്റെ പരാമർശത്തിനെതിരെ പ്രതിഷേധം 
KERALA

വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് കെ.എൻ. ബാലഗോപാൽ; സി.പി. ജോണിൻ്റെ പരാമർശത്തിനെതിരെ പ്രതിഷേധം

പ്രിയദർശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കമെന്ന് പി. രാജീവ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രിയദർശിനി ബസിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട ഗതാഗതമന്ത്രി സി.പി. ജോണിൻ്റെ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സിപിഐഎം നേതാവ് കെ.എൻ. ബാലഗോപാൽ ആരോപിച്ചു. മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നത്. സർക്കാരിനെ നയിക്കുന്നത് ധിക്കാരമാണ്. മുഖ്യമന്ത്രിയെ അനുകരിക്കുകയാണ് മന്ത്രിമാർ എന്നും കെ.എൻ.ബാലഗോപാൽ പരിഹസിച്ചു.

സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണ് ഗതാഗതമന്ത്രി നടത്തിയതെന്ന് പി. രാജീവും പറഞ്ഞു. ഉറങ്ങിക്കിടന്നവരെ വിളിച്ച് സദ്യ കൊടുക്കാം എന്ന് പറഞ്ഞ് മുഖത്ത് തുപ്പുന്ന രീതി. സ്ത്രീകളാരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല സൗജന്യ യാത്ര നൽകാൻ. ഔദാര്യമല്ല അഭിമാനത്തോടെ യാത്ര ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എങ്ങനെയെങ്കിലും ഇത് അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും പി. രാജീവ് കുറ്റപ്പെടുത്തി.

ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് സർക്കാർ ഭരിക്കുന്നതെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. സി.പി. ജോണിൻ്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കലിന് തുല്യം. സ്ത്രീകൾക്ക് നൽകിയ അവകാശത്തെ നഗ്നമായി പരിഹസിക്കുന്നുവെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് സി.എസ്. സുജാത പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവർ പറഞ്ഞു. സിപി ജോണിൻ്റെ വിറളി പിടിച്ച പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ആനി രാജയും പ്രതികരിച്ചു. പ്രിയദർശിനി സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്ത മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും അവർ കുറ്റപ്പെടുത്തി.

SCROLL FOR NEXT