തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമനങ്ങളിലേക്കുള്ള പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ ചെയര്‍മാൻ ഡോ. എം.ആർ. ബൈജുവിൻ്റെ മൊഴി രേഖപ്പെടുത്താൻ ആഭ്യന്തര വിജിലന്‍സിന് അനുമതിയില്ല. പിഎസ്‌സിയുടെ പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ മാത്രമാണ് അനുമതി ലഭിച്ചത്. പിഴവുണ്ടായ ഓണ്‍ സ്ക്രീൻ മാര്‍ക്കിങ് സംവിധാനത്തിൻ്റെ ചുമതല ചെയർമാനായിരുന്നു. എസ്‌പിക്ക് ഫയലുകൾ വിളിച്ചുവരുത്താമെന്നും പിഎസ്‌സി നിർദേശം നൽകി.
കഴിഞ്ഞ ദിവസം പരാതിക്കാരെ പിഎസ്‌സി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി വിജിലൻസ് മൊഴിയെടുത്തിരുന്നു. ഉത്തരക്കടലാസിന് അപേക്ഷിച്ചവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഉത്തരക്കടലാസുകള്‍ക്ക് പണം അടച്ച് അപേക്ഷിച്ചിട്ടും അവ ഒരു വര്‍ഷമായി കൈമാറാത്തതില്‍ വീഴ്ചയും ദുരൂഹതയും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷാ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് പ്രോട്ടോകോള്‍ അട്ടിമറിച്ചാണ് എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. മൂല്യനിര്‍ണയം നടത്തിയ ചോദ്യങ്ങളും നടത്താത്ത ചോദ്യങ്ങളും പരീക്ഷ വിഭാഗം പരിശോധിച്ചില്ലെന്നും രേഖയിലുണ്ട്. പരീക്ഷ നടപടിക്രമങ്ങളെ സംബന്ധിച്ച ലോഗിന്‍ ഫയലുകളും ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇതോടെയാണ് പിഎസ്‌സി പരീക്ഷ വിഭാഗം സംശയത്തിൻ്റെ മുൾമുനയിലായത്.