

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ മന്ത്രിമാർ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നുവെന്ന പ്രതിപക്ഷ നേതാവിൻ്റെ വാദത്തെ തള്ളി മന്ത്രി എ.പി.അനിൽകുമാർ. മന്ത്രിമാർ പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞിട്ടില്ല. ആരെയും പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും എ.പി. അനിൽ കുമാർ പറഞ്ഞു.
മന്ത്രിമാരെല്ലാം ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഒന്നുമില്ലെന്നും എ.പി. അനിൽകുമാർ പറഞ്ഞു. ആദ്യഘട്ടത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് മൺകൂന ഇടിഞ്ഞതെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
വിദഗ്ധസമിതി പരിശോധിച്ച് റിപ്പോർട്ടിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യമായ കാര്യങ്ങൾ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ നിന്നുള്ളത് ഒറ്റപ്പെട്ട പരാതികളാണെന്നും മന്ത്രി പറഞ്ഞു. പരാതികളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ തുർക്കി ജീവൻ രക്ഷാസമിതി കൂടി ഇന്ന് മുതൽ തിരച്ചിലിനായി എത്തും. പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം പരിശോധന നടത്തുന്നുണ്ട്. റോഡിന് ഇരുവശവും കൂടിക്കിടക്കുന്ന മണ്ണ് ചൂരൽ മലയിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മണ്ണ് മാറ്റിയാൽ കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണ് നീക്കം ചെയ്യാൻ ആകില്ലെന്ന് കൊങ്കൺ റെയിൽവേ സർക്കാരിനെ അറിയിച്ചിരുന്നു.