പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുടർച്ചയായുള്ള സ്ഥലം മാറ്റത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി എൻ. ഷംസുദ്ദീൻ. പദവിയിൽ സ്ഥിരമായി നിയമനം ആവശ്യമാണെന്ന് പറഞ്ഞ മന്ത്രി വകുപ്പിൽ പ്രതിസന്ധി ഉണ്ടെന്നും വ്യക്തമാക്കി. യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ മൂന്നു തവണയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയത്. ഡോ. എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ചില ശുപാർശകൾ നടപ്പാക്കുമെന്ന ന്യൂസ് മലയാളം വാർത്തയും മന്ത്രി സ്ഥിരീകരിച്ചു.
യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് മൂന്നര മാസം പിന്നിടുമ്പോൾ മൂന്നു തവണയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറെ സ്ഥലം മാറ്റിയത്. എൻഎസ്‌കെ ഉമേഷ് മുഖ്യമന്ത്രി വി.ഡി സതീശന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി സ്ഥലം മാറിയതിന് പിന്നാലെ ആസിഫ് കെ. യൂസഫിനെ ഡയറക്ടറായി നിയമിച്ചു. ദിവസങ്ങൾക്കു ശേഷം സ്ഥാനത്തേക്ക് കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന സ്നേഹിൽ കുമാർ സിങ് എത്തി. പക്ഷേ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അറിവില്ലാതെ സ്നേഹിൽ കുമാറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി പകരം അരുൺ കെ. വിജയനെ ഡയറക്ടറായി നിയമിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കി. പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി മന്ത്രി രംഗത്തെത്തിയത്.
സർക്കാർ നടപടിയിലെ അതൃപ്തിയും ഡയറക്ടർ പദവിയിൽ സ്ഥിര നിയമനം വേണമെന്ന ആവശ്യവും മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് ഷംസുദ്ദീന്റെ തീരുമാനം. അതേസമയം എൽഡിഎഫ് സർക്കാർ നിയോഗിച്ച ഡോ. എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ചില ശുപാർശകൾ നടപ്പിലാക്കുമെന്ന ന്യൂസ് മലയാളം വാർത്തയും മന്ത്രി സ്ഥീരികരിച്ചു.
സ്കൂൾ ഏകീകരണം പൂർത്തിയാക്കുക, അധ്യാപക യോഗ്യതകളിൽ കാലോചിതമായ മാറ്റങ്ങൾ നടപ്പാക്കുക, പരീക്ഷാ വിഭാഗങ്ങളെ ഏകീകരിക്കുക തുടങ്ങിയ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളിൽ അനുകൂല നിലപാട് സ്വീകരിക്കാനാണ് നീക്കം. അതേസമയം, പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് യുഡിഎഫ് അനുകൂല അധ്യാപക-അനധ്യാപക സംഘടനകളുടെ നിലപാട്.