ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുമായി അൻവർ 
KERALA

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുമായി അൻവർ; രൂപീകരിച്ചത് തൃണമൂൽ കോൺഗ്രസിൻ്റെ പിന്തുണയോടെ

നാമനിർദേശ പത്രിക സമർപ്പിക്കാൻ മലയോര മേഖലയെ പ്രതിനീധികരിച്ചുള്ള കർഷകനും വഴിയോരക്കച്ചവടക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയോടുമൊപ്പമാകും എത്തുകയെന്നും അൻവ‍ർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പുതിയ രാഷ്ട്രീയ മുന്നണിയുമായി പി.വി. അൻവർ. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ ആണ് പുതിയ മുന്നണി രൂപീകരണം. പത്രിക സമർപ്പണത്തിന് ശേഷം മുൻ ഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിൻ്റെ വീട് അൻവർ സന്ദർശിക്കും. കഴിഞ്ഞ തവണ വി.വി. പ്രകാശിനെ ആര്യാടൻ ഷൗക്കത്ത് കാലുവാരി എന്ന വിവാദം നിലനിൽക്കെയാണ് അൻവറിൻ്റെ സന്ദർശനം.

തൃണമൂൽ കോൺ​ഗ്രസ് ചിഹ്നത്തിലോ സ്വതന്ത്ര ചിഹനത്തിലോ ആകും നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും അൻവ‍ർ അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുക കേരളത്തിലെ മലയോര മേഖലയെ പ്രതിനീധികരിച്ചെത്തുന്ന ഒരു കർഷകനും ഒരു വഴിയോരക്കച്ചവടക്കാരനും, ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രതിനിധികരിച്ച് ഒരു ഓട്ടോറിക്ഷ തൊഴിലാളിയുമാകുമെന്നും അൻവ‍ർ അറിയിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പി.വി. അൻവർ വീണ്ടും ആഞ്ഞടിച്ചു. ആരെയും ബഹുമാനിക്കാത്ത രീതിയാണ് വി.ഡി. സതീശൻ്റേതെന്നും അൻവ‍ർ ആരോപിച്ചു. ഒരു ഹിറ്റ്ലറിൻ്റെ രീതിയിലേക്ക് സതീശൻ മാറി. കെ. കരുണാകരൻ്റെ കൂടെ മന്ത്രിയായിട്ടുള്ള കുഞ്ഞാലിക്കുട്ടിക്ക് പോലും സതീശൻ പുല്ലുവില നൽകുന്നില്ല. വി.ഡി. സതീശൻ്റെ നിലപാടുകൾ 2026ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൽകാൻ പോകുന്നത് വലിയ തിരിച്ചടിയാണ്. സതീശൻ്റെ ശരീരത്തിലും മനസിലുമൊക്കെ അഹങ്കാരമാണ്. വി.എസ്. ജോയിയെ സ്ഥാനാ‍ഥിയാക്കാഞ്ഞത് അദ്ദേഹത്തിൻ്റെ ​ഗ്രൂപ്പിൽ അല്ലാത്തതുകൊണ്ടാണ്. ഭൂരിപക്ഷം കുറഞ്ഞാലും പരാജയപ്പെട്ടാലും സതീശനെതിരെ കൈപൊക്കുന്ന ആൾ ഉണ്ടാകാൻ പാടില്ലെന്നതാണ് അദ്ദേഹത്തിൻ്റെ നിലപാടെന്നും അൻവ‍ർ ആരോപിച്ചു.

പിണറായി വിജയൻ്റെ കുടുംബാധിപത്യത്തിനും മരുമോനിസത്തിനും എതിരായാണ് താൻ പ്രതികരിക്കുന്നതെന്നും അൻവ‍ർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്. താൻ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതിന് പിന്നിൽ പ്രവ‍ർത്തിക്കുന്ന മുഹമ്മദ് റിയാസിനും വി.ഡി. സതീശനും ആര്യാടൻ ഷൗക്കത്തിനുമെതിരായ വിവരങ്ങൾ പുറത്തുവിടുകയെന്നും അൻവ‍ർ മുന്നറിയിപ്പ് നൽകി. തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ നവകേരള സദസിൻ്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെ മുഴുവൻ കോൺട്രാക്ട‍ർമാരിൽ നിന്നും പിരിച്ചതിൻ്റെ വീഡിയോയും ഫോൺകോളുകളും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമർശത്തിന് ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് നാളെ പത്രസമ്മേളനം വിളിച്ച് മറുപടി നൽകുമെന്നും അൻവർ പറഞ്ഞു.

SCROLL FOR NEXT