കോഴിക്കോട്: മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവന തിരുത്തിയ നടപടിയിൽ പ്രതികരണവുമായി സമസ്ത എപി വിഭാഗം നേതാവ് റഹ്മത്തുളള സഖാഫി എളമരം. തിരുത്തിയത് നല്ല കാര്യമാണെന്ന് റഹ്മത്തുളള സഖാഫി പ്രതികരിച്ചു. പാർട്ടിയിലെ പക്വതയുള്ള നേതാക്കളുടെ ഇടപെടൽ കാരണമാണ് തിരുത്തൽ നടപടിയെന്നും റഹ്മത്തുളള സഖാഫി പറഞ്ഞു.
വർഗീയത ആയുധമാക്കുന്ന കാലമാണിതെന്നും നേതാക്കൾ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നും റഹ്മത്തുളള സഖാഫി എളമരം പറയുന്നു. തെറ്റാണെന്ന് ബോധ്യം വന്ന് തിരുത്തിയാൽ അത് അംഗീകരിക്കണം. ഈ വിഷയം നമുക്ക് അവസാനിപ്പിക്കാം. എന്നാൽ താൽപ്പര്യമില്ലാത്തവർ അവസാനിപ്പിക്കില്ലെന്നും റഹ്മത്തുളള സഖാഫി കൂട്ടിച്ചേർത്തു.
സിപിഐഎം നിർദേശത്തെ തുടർന്നാണ് മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത്. വാർത്താ കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ ഖേദ പ്രകടനം. താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ ചിലർ പ്രചരിപ്പിക്കുകയായിരുന്നു. 42 വർഷത്തെ പൊതുജീവിതത്തിൽ ഒരു വർഗീയതയോടും സമരസപ്പെട്ടിട്ടില്ല. തൻ്റെ പ്രസ്താവന ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കി എങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.