പാലക്കാട്: ബലാത്സംഗ കേസിൽ യുവതി പൊലീസിന് പരാതി നൽകിയതിന് പിന്നാലെ മാധ്യമങ്ങളിലൂടെ ഉയർന്ന ആരോപണങ്ങളിൽ പലതും ശരിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.
മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖ തൻ്റേതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഇതിൽ സമ്മതിക്കുന്നുണ്ട്. പരാതിക്കാരിയായ യുവതി വിവാഹിതയായിരുന്നു എന്ന് അറിയാമായിരുന്നു എന്നും, തുടർന്ന് അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നും രാഹുൽ സമ്മതിക്കുന്നുണ്ട്.
യുവതി ഗർഭഛിദ്രത്തിന് വിധേയയായെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സ്ഥിരീകരിക്കുന്നുണ്ട്. ഇതുവരെ രാഹുൽ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലോ സമൂഹമാധ്യമങ്ങളിലോ തുറന്ന് സമ്മതിച്ചിരുന്നില്ല.
രാഹുലിൻ്റെ ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റ് ഫസലും രാവിലെ തന്നെ പാലക്കാട് എംഎൽഎ ഓഫീസിലെത്തി. ഫസലിൻ്റെ ഫോൺ വ്യാഴാഴ്ച വൈകീട്ട് മുതൽ സ്വിച്ച് ഓഫ് ആയിരുന്നു.