കൊച്ചി: എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിവയ്ക്കണമെന്ന് പാർട്ടിയില്‍ നിന്നോ നേതാക്കളില്‍ നിന്നോ നിർദേശം ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
എന്നാല്‍, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്കായി കെപിസിസി നേതൃത്വത്തിൽ സമ്മർദം മുറുകുകയാണ്. നിയമസഭാ സമ്മേളനത്തിന് മുമ്പ് രാജിവയ്പ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ കീഴ്‌വഴക്കം നോക്കേണ്ട എന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. എന്നാൽ രാഹുൽ സഭാ സമ്മേളനത്തിന് എത്തിയാൽ സർക്കാർ വിരുദ്ധ ആക്രമണത്തിൻ്റെ മുനയൊടിയും എന്നാണ് പൊതുവികാരം.
അതേസമയം, രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന സമീപനമാണ് എഐസിസി സ്വീകരിച്ചിട്ടുള്ളത്. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെ നടപടിയെടുക്കുമെന്നുമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പാർട്ടി നീക്കിയിട്ടില്ലെന്നും സ്വന്തം നിലപാട് വ്യക്തമാക്കിയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം ഒഴിഞ്ഞത് ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. അന്വേഷണത്തിന് ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടില്ലെന്നും എംഎൽഎ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടതില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി അറിയിച്ചു.
രാഹുലിന് എതിരെ തുടർ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സൂചന നല്‍കിയപ്പോള്‍ പാലക്കാട് എംഎല്‍എയെ സംരക്ഷിക്കുന്ന പ്രതികരണമാണ് ഷാഫി പറമ്പില്‍ എംപിയുടെ ഭാഗത്തുനിന്നുണ്ടായത്. വിഷയം സിപിഐഎമ്മിലേക്ക് വഴിതിരിച്ചുവിടാനാണ് ഇരു നേതാക്കളും ശ്രമിച്ചത്. ആരോപണ വിധേയരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. ആരോപണവിധേയരായ എത്ര പേർ ഭരണപക്ഷ എംഎല്‍എമാർ രാജിവച്ചുവെന്നും വി.ഡി. സതീശൻ ചോദിച്ചു.
പരാതിയോ എഫ്ഐആറോ ഇല്ലാതെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ധാർമികത ഉയർത്തിയാണെന്നായിരുന്നു വടകര എംപി ഷാഫി പറമ്പിലിന്റെ പ്രതികരണം. നിയമപരമായി പരാതി ഉയർന്നുവരുന്നതിന് മുൻപ് തന്നെ സ്ഥാനമൊഴിഞ്ഞു. രാഹുലിനെ പിന്തുണച്ചും സർക്കാരിനെ ആക്രമിച്ചും സംസാരിച്ച ഷാഫി പറമ്പിൽ സിപിഐഎമ്മിന് രാജി ആവശ്യപ്പെടാനുള്ള ധാർമികതയില്ലെന്നും പറഞ്ഞു.