Source: FB
KERALA

"ഫെന്നി ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാൻ, പുറത്തുവന്നത് തലയും വാലുമില്ലാത്ത ചാറ്റുകൾ"; രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശം പുറത്ത്

ഇനിയും പരാതിക്കാർ വരുന്നത് തടയാൻ ആണ് വ്യക്തിഹത്യ ചെയ്യുന്നതെന്നും പരാതിക്കാരി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശം പുറത്ത്. ഫെന്നി നൈനാൻ ചാറ്റ് പുറത്ത് വിട്ടത് തന്നെ അധിക്ഷേപിക്കാനെന്ന് പരാതിക്കാരി. തലയും വാലുമില്ലാത്ത ചാറ്റുകൾ മാത്രമാണ് പുറത്തുവിട്ടത്. ഇനിയും പരാതിക്കാർ വരുന്നത് തടയാൻ ആണ് വ്യക്തിഹത്യ ചെയ്യുന്നതെന്നും, നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നതെന്നും പരാതിക്കാരി ശബ്ദ സന്ദേശത്തിൽ പറയുന്നു.

പരാതിക്കാരിക്ക് നേരെ സൈബർ ആക്രമണം നടത്തിയതിന് ഫെന്നി നൈനാനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പരാതിക്കാരിയുടെ ഐഡൻ്റിറ്റി പുറത്തുവരുന്ന തരത്തിൽ സൈബറാക്രമണം നടക്കുന്നതിൽ ഫെന്നി നൈനാന് വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. സൈബറാക്രമണത്തെ തുടർന്ന് പരാതിക്കാരി നേരത്തെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സൈബർ പൊലീസ് ഫെന്നി നൈനാനെതിരെ നടപടിയെടുത്തത്. 

പരാതികൾ ഒന്നിന് പിറകേ ഒന്നായി വന്നപ്പോഴും രാഹുലിനെ അനുകൂലിച്ച് കൊണ്ട് നേരത്തേയും ഫെന്നി നൈനാൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാഹുലിനെതിരായ മൂന്നാമത്തെ കേസ് നൽകിയ പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിൻ്റെ സ്‌ക്രീന്‍ഷോട്ട് ഫെന്നി നൈനാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. "ഈ പോസ്റ്റിൽ ഞാൻ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡൻ്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല" എന്ന പ്രത്യേക അറിയിപ്പോടെ ആയിരുന്നു പോസ്റ്റ് പങ്കുവച്ചത്.

ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും രാഹുൽ ചെയ്തിട്ടില്ലെന്നും, ധാർമികമായി രാഹുൽ എംഎൽഎ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാൻ ആളല്ലെന്നും ഫെന്നി പറഞ്ഞിരുന്നു. ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവർ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണമെന്നും ഫെന്നി നൈനാൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

SCROLL FOR NEXT