അടൂർ: നിരവധി സ്ത്രീകളുടെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കുന്നു എന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. രാജിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതി വന്നാൽ മറുപടി നൽകുമെന്നും രാഹുൽ വ്യക്തമാക്കി. തനിക്കൊപ്പം നിന്ന് കോൺഗ്രസ് പ്രവർത്തകർക്കെല്ലാം നന്ദി പറയുന്നുവെന്നും രാഹുൽ വ്യക്തമാക്കി. അടൂരിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഉച്ചയ്ക്ക് 1.30 ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെക്കുന്നുവെന്ന് അറിയിച്ചത്.
"എനിക്ക് നല്ല സൗഹൃദങ്ങളുണ്ട്. നാളെയും ആ സൗഹൃദം തുടരുമെന്നാണ് കരുതുന്നത്. മലയാള സിനിമയിലെ ഒരു നടി എൻ്റെ പേര് പറഞ്ഞിട്ടില്ല. ഞാൻ ഈ രാജ്യത്തെ ഭരണസംവിധാനത്തിനും ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല," രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
"ഈ രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ട്. ആരും എനിക്കെതിരെ പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതിന് ഞാൻ മറുപടി നൽകും. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചു എന്നൊരു പരാതി ഏതെങ്കിലും വ്യക്തി എനിക്കെതിരെ നൽകിയിട്ടില്ല. അങ്ങനെയൊരു പരാതി വന്നാൽ മറുപടി നൽകാം," രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
"ഇന്നത്തെ കാലത്ത് ഒരു ഓഡിയോ സന്ദേശം ഉണ്ടാക്കാൻ പ്രയാസമില്ല. മാധ്യമങ്ങൾ പരാതി ഇല്ലാത്ത ഗര്‍ഭഛിദ്രത്തെക്കുറിച്ച് പറയുന്നു. ഈ നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ പരാതിയുണ്ടോ? സര്‍ക്കാരിലെ അന്തച്ഛിദ്രം മറക്കാനാണ് ശ്രമം. താൻ എവിടേയും പോയിട്ടില്ല, സ്വന്തം വീട്ടിൽ തന്നെയുണ്ട്," രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.