KERALA

ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് പത്തനംതിട്ട സ്വദേശി ജോബി ജോസഫ്; ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നില്ലെന്ന് യുവതിയുടെ മൊഴി

ഒളിവിൽ കഴിയുന്ന ജോബി ജോസഫിനായും പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനപരാതിയിൽ യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് പത്തനംതിട്ട സ്വദേശി ജോബി ജോസഫ് ആണെന്ന് യുവതി മൊഴി നൽകി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് എത്തിച്ചതായി യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്.

പത്തനംതിട്ടയിലെ യുവ വ്യവസായിയാണ് ജോബി ജോസഫ്. നിലവിൽ ജോബിയും ഒളിവിലാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആണെന്നും ജോബിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടിണ്ടെന്നും പൊലീസ് അറിയിച്ചു. കുഞ്ഞ് ഉണ്ടായാൽ തൻ്റെ രാഷ്‌ട്രീയ ഭാവി തകരുമെന്ന് രാഹുൽ പറഞ്ഞിരുന്നുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.

നിർബന്ധിത ഗർഭച്ഛിദ്രത്തിന് തെളിവുണ്ടെന്നും, മെഡിക്കൽ രേഖകൾ ഇതിന് തെളിവെന്നുമാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തിയിരുന്നു. ഗുളിക എത്തിച്ചത് കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നും, രാഹുലിൻ്റെ സുഹൃത്തിനെ കണ്ടെത്തുമെന്നും അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് പരാതിയിൽ രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. സീറോ എഫ്ഐആർ ആണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ലൈംഗിക പീഡനം, വിശ്വാസവഞ്ചന എന്നിവ പ്രകാരമാണ് കേസെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന, ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

SCROLL FOR NEXT