രാഹുല്‍ മാങ്കൂട്ടത്തില്‍, ടി.പി. രാമകൃഷ്മന്‍ 
KERALA

"രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്തത് ജനാധിപത്യ സമൂഹത്തിന്‌ അപമാനം"; പരാതികളില്‍ ഇടപെടാത്ത കോണ്‍ഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍

രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ ഡിവൈഎഫ്ഐ മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്തത് ജനാധിപത്യ സമൂഹത്തിന്‌ അപമാനമാണെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന്‍. രക്ഷിതാവ്‌ എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന പരാതിക്കാരോട്‌ പറഞ്ഞ പ്രതിപക്ഷ നേതാവും ആ സ്ഥാനത്തിന്‌ യോജിച്ച നിലപാടല്ല സ്വീകരിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനർ ആരോപിച്ചു.

പീഡനത്തിന്‌ വിധേയരായവര്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ ശ്രദ്ധയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെടുത്തിയിട്ടും ഇടപെടാതെ മാറി നിന്ന കോണ്‍ഗ്രസിന്റെ നേതൃത്വവും പ്രതിക്കൂട്ടിലാണ്‌. ഏതൊരാള്‍ക്കും സുരക്ഷിതമായി കാണാനും, പരാതി പറയാനും പറ്റാവുന്ന സ്വഭാവ വിശേഷങ്ങള്‍ ജനപ്രതിനിധികള്‍ക്ക്‌ അനിവാര്യമാണ്‌. ഇതില്‍ നിന്നും ഏറെ വ്യത്യസ്‌തമായ സ്വഭാവ വിശേഷങ്ങളാണ്‌ രാഹുലിന് ഉണ്ടായിരുന്നതെന്ന് പരാതികളില്‍ നിന്ന് വ്യക്തമാണ്. ജനാധിപത്യ സമൂഹത്തിന്‌ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത സ്വഭാവ വിശേഷങ്ങളുള്ള ഒരാളെ എംഎല്‍എയായി നിലനിര്‍ത്തുന്നത്‌ കേരള സമൂഹത്തിന്‌ തന്നെ അപമാനകരമാണെന്നും ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ ഡിവൈഎഫ്ഐ മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. യുവമോർച്ചയും മഹിളാ മോർച്ചയും പ്രതിഷേധവുമായി തെരുവിലറങ്ങി. പാലക്കാട് എംഎൽഎ ഓഫീസിലേക്ക് നടന്ന ഡിവൈഎഫ്ഐ മാർച്ചില്‍ പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു. മഹിളാ മോർച്ചയും എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രവർത്തകർ ഓഫീസ് ബോർഡിന് താഴെ കോഴികളെ കെട്ടി തൂക്കി. എബിവിപി കോലം കത്തിച്ചു.

പത്തനംതിട്ട അടൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കോഴിയും കോഴിയുടെ ചിത്രമുള്ള പ്ലക്കാർഡുകളുമായുമാണ് പ്രകടനം നടത്തിയത്. മാങ്കൂട്ടത്തിലിൻ്റെ നെല്ലിമുകളിലുള്ള വീട്ടിലേക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന പ്രതിപക്ഷ നേതാവ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ വി.ഡി. സതീശൻ്റെ പറവൂരിലെ എംഎൽഎ ഓഫീസിലേക്കും മാർച്ച് നടത്തി.

SCROLL FOR NEXT