പ്രതീകാത്മക ചിത്രം 
KERALA

പിണറായിയുടെ ഡ്രൈവര്‍ക്ക് പൊലീസ് മര്‍ദനമേറ്റിട്ടില്ല; അനൂപിന്റെ പരാതിയില്‍ റെയില്‍വേ പൊലീസിന്റെ റിപ്പോര്‍ട്ട്‌

ഡ്രൈവറും പൊലീസുകാരും തമ്മിലുണ്ടായത് വാക്കുതർക്കം മാത്രമാണെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന പരാതിയിൽ ഡ്രൈവർ അനൂപിന് മർദനമേറ്റിട്ടില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവറും പൊലീസുകാരും തമ്മിലുണ്ടായത് വാക്കുതർക്കം മാത്രമാണെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ പരാതിയിൽ കേസെടുക്കാൻ സാധ്യതയില്ലാതായി.

ഈ മാസം ആദ്യമാണ് പരാതിയുമായി ഡ്രൈവര്‍ പി.കെ. അനൂപ് മർദിച്ചെന്ന പരാതിയുമായി എത്തിയത്. പൊലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നായിരുന്നു അനൂപിന്റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്‍കി. റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്.

പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന്‍ എന്നീ പൊലീസുകാരാണ് മര്‍ദിച്ചതെന്നും അനൂപ് പറഞ്ഞിരുന്നു. 'വണ്ടി എടുത്ത് മാറ്റെടാ' എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു. എകെജി സെന്ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനുശേഷം പിണറായി വിജയന്‍ ഉപയോഗിക്കുന്നത് എകെജി സെന്ററിലെ വാഹനമാണ്.

SCROLL FOR NEXT