കാസർഗോഡ്: ലൈംഗിക പീഡന കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച രാജ് മോഹൻ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം. ഉണ്ട ചോറിന് നന്ദി കാണിക്കണമെന്നും പഴയ കാര്യങ്ങൾ ഒന്നും മറക്കരുതെന്നും കമൻ്റുകളാണ് രാജ് മോഹൻ ഉണ്ണിത്താൻ്റെ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഉണ്ണിത്താനെ...തലമറന്നു എണ്ണ തേക്കരുത്. ഇങ്ങനെ പോയാൽ കാസറഗോഡ് താങ്കൾ മറക്കേണ്ടി വരും, കോൺഗ്രസ് കാർക്ക് പാര കോൺഗ്രസ് നേതാക്കൾ തന്നെയാണ് അന്നും ഇന്നും എന്നും എന്നിങ്ങനെയുള്ള കമൻ്റുകളുമാണ് ഫേസ്ബുക്കിലുള്ളത്.
ഇത്തരം വ്യക്തികളെ ഒരിക്കലും ആരും ന്യായീകരിക്കാൻ ആരും തയ്യാറാകരുതെന്നും "നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും" എന്നുമുള്ള രൂക്ഷമായ ഭാഷയിലാണ് ഉണ്ണിത്താൻ പ്രതികരിച്ചത്. കോൺഗ്രസിൻ്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാകാതിരിക്കാൻ പാർട്ടി സ്വീകരിച്ച നടപടിയെ ഒറ്റക്കെട്ടായി അംഗീകരിക്കാനും നടപടിയോടൊപ്പം നിൽക്കാനും കേരളത്തിലെ ഓരോ കോൺഗ്രസുകാരനും തയ്യാറാകണമെന്നും ഉണ്ണിത്താൻ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈബർ ആക്രമണം ഉണ്ടായത്.
രാജ്മോഹൻ ഉണ്ണിത്താൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസ് പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുത്തിട്ടുണ്ട് അത് പാർട്ടി കാലങ്ങളായി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും ധാർമിക ബോധത്തിന്റെയും അടിസ്ഥാനത്തിലാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലയിലെ അയ്യപ്പന്റെ സ്വർണ്ണം കട്ട കാട്ടു കള്ളന്മാർക്കെതിരായി പാർട്ടി നടപടി സ്വീകരിക്കാത്ത സി പി ഐ എമ്മിന്റെ സാരോപദേശ ക്ലാസ്സ് നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി.
ബി ജെ പി എം പി യും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിഡ്ജ് ഭൂഷൻ വനിത കായിക താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് തെരുവിൽ താരങ്ങൾ സമരം നടത്തിയിട്ടും ആ വനിതാ കായിക താരങ്ങളെ പുറംകാലുകൊണ്ട് ചവിട്ടിയ ബി ജെ പിക്കും ധാർമികതയുടെ ക്ലാസ്സ് എടുക്കാൻ അവകാശമില്ല. ആരോപണ വിധേയന് വേണ്ടി വല്ലാതെ ന്യായീകരിക്കാൻ ഇറങ്ങി പുറപ്പെട്ട ആളുകളോട് ഒന്നേ പറയാനുള്ളൂ വ്യക്തിയല്ല പാർട്ടിയാണ് വലുത്. ആരോപണ വിധേയൻ കോടതിയെ സമീപിച്ച് അഗ്നി ശുദ്ധി വരുത്തിയാൽ പാർട്ടിയും നാടും ഇരുകയ്യും നീട്ടി അദ്ദേഹത്തെ സ്വീകരിക്കും.