തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദവുമായി രാജ്മോഹൻ ഉണ്ണിത്താൻ. ഇത്തവണ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തയച്ചു. ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കരുത്. പാർട്ടി നേരത്തെ മോശം പരിഗണനയാണ് നൽകിയിട്ടുള്ളത്. പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്കെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിനയച്ച കത്തിൽ പറയുന്നു.
സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തിനായി എംപിമാരും മുതിർന്ന നേതാക്കളും നീക്കം സജീവമാക്കിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്‍നാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്. കെപിസിസി, ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തും.
അതേസമയം കെപിസിസി അധ്യക്ഷ പദവിയെച്ചൊല്ലി കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുകയാണ്. കോഴിക്കോടും തൃശൂരിലും കോട്ടയത്തും സണ്ണി ജോസഫിന് എതിരെ ഫ്ലെക്സ് ഉയർന്നു. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സിൽ പറയുന്നുണ്ട്.