KERALA

''കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവര്‍'', ''ഉടൻ നടപടി വേണം''; രാഹുലിനെതിരായ പരാതികളില്‍ മുതിര്‍ന്ന നേതാക്കള്‍

''ഇത് വാദവിവാദങ്ങള്‍ വേണ്ട കാര്യമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണ്''

Author : ന്യൂസ് ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയുമാണ് രംഗത്തെത്തിയത്. വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ വിഷയത്തില്‍ എല്ലാവര്‍ക്കും അഭിപ്രായമുണ്ട്. പ്രതിപക്ഷ നേതാവിന് അതൃപ്തി സ്വാഭാവികം. ഇതില്‍ സമൂഹത്തിന് ആകെ ഒരു അഭിപ്രായമേ ഉണ്ടാകൂ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇത് വാദവിവാദങ്ങള്‍ വേണ്ട കാര്യമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. കെപിസിസി പ്രസിഡന്റിനോട് താന്‍ സംസാരിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

'ഇതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകുമെന്ന് കരുതുന്നില്ല. തീരുമാനം വരട്ടെ. നമുക്ക് തീരുമാനത്തിനായി കാത്തിരിക്കാം. പ്രതിപക്ഷ നേതാവും രാഹുലിനെ തള്ളുന്നത് സ്വഭാവികമല്ലേ. ഈ നടപടിയെ അദ്ദേഹത്തിന്റേതായ രൂപത്തില്‍ വിലയിരുത്തട്ടെ. ഞങ്ങള്‍ക്കും ഞങ്ങളുടേതായ അഭിപ്രായമുണ്ട്. പക്ഷെ അത് ഈ ഘട്ടത്തില്‍ പറഞ്ഞ് ഒരു തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കേണ്ട എന്ന് കരുതി മാത്രം ഞങ്ങള്‍ മിണ്ടാതിരിക്കുകയാണ്.

യഥാര്‍ഥത്തില്‍ നോക്കിയാല്‍ ഇത് അച്ചടക്കത്തിലിന്റെ കാര്യത്തിലല്ല വരുന്നത്. കേന്ദ്ര നേതൃത്വം നോക്കുന്നതിനകത്ത് ഞാന്‍ ചാടിക്കയറി അഭിപ്രായം പറയുന്നത് ശരിയല്ല. ഒരു വിവാദത്തിലേക്ക് ഞാന്‍ പോകുന്നില്ല. പക്ഷെ ഇത്തരം കാര്യങ്ങളിലേക്ക് പോകരുത്. സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ട ആളുകളാണ്,' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുലിനെതിരെ ഉടന്‍ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. പാര്‍ട്ടിക്കകത്തെ ഏതൊരു നേതാവിനെതിരെ ഇത്തരം ഒരു ഗുരുതരമായ ആരോപണം ഉയര്‍ന്നാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. റിനി ജോര്‍ജ് പരാതി നല്‍കിയതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. റിനി മകളെ പോലെ കാണുന്നുവെന്നും അതിന്റെ വിവാദങ്ങൡലേക്ക് കടക്കുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ആരോപിക്കപ്പെടുന്നതു പോലെ ഒരു ഗുരുതരമായ കുറ്റകൃത്യം കോണ്‍ഗ്രസിനകത്തെ ഒരു വ്യക്തിക്കെതിരെ ഉയര്‍ന്നാല്‍, അത് മെസേജ് അയച്ചത് മാത്രമല്ല, അല്ലാത്തതായി പറയപ്പെടുന്ന ഗുരുതര ആരോപണങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

SCROLL FOR NEXT