രമേശ്‌ ചെന്നിത്തല Source: Screengrab
KERALA

"സ്പ്രിംക്ലർ ഇടപാടിൽ നിന്ന് സർക്കാർ പിന്മാറിയത് എൻ്റെ ഇടപെടലിലൂടെ, എം.വി. ഗോവിന്ദൻ്റെ വിമർശനം വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കാതെ": രമേശ്‌ ചെന്നിത്തല

കരാറിൽ പ്രശ്മില്ലായിരുന്നെങ്കിൽ സർക്കാർ എന്തിന് പിന്മാറിയെന്ന് ചെന്നിത്തല ചോദിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്പ്രിംക്ലർ ഇടപാട് സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കാതെയാണ് വിമർശനം ഉന്നയിച്ചതെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. തന്റെ ഇടപെടലിലൂടെയാണ് പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങിയത്. സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ന്യായീകരിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

കരാറിൽ പ്രശ്മില്ലായിരുന്നെങ്കിൽ സർക്കാർ എന്തിന് പിന്മാറിയെന്ന് രമേശ്‌ ചെന്നിത്തല ചോദിച്ചു. തന്റെ വാദം ഹൈക്കോടതി ശരിവച്ചു. ഇടപാട് ക്രമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക നഷ്ടമില്ലെന്ന സർക്കാർ വാദം കോടതി തള്ളി. സ്വകാര്യതയുമായി ബന്ധപ്പെട്ട തന്റെ വാദം കോടതി ശരിവച്ചു. നിയമ ധനകാര്യ വകുപ്പുകളുമായി ചർച്ച ചെയ്യുകയോ, റൂൾസ് ഓഫ് പ്രൊസീജർ ഫോളോ ചെയ്യുകയോ ചെയ്തിരുന്നില്ല. സ്വകാര്യതാ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചുവെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

കരാർ പ്രകാരം ഡാറ്റ മൂന്നാം വ്യക്തിക്ക് ലഭിക്കുന്ന അവസ്ഥയുണ്ടായി. തിടുക്കത്തിൽ പദ്ധതി നടപ്പാക്കി. എന്നാൽ, മന്ത്രിസഭയുടെ അനുമതി ഉണ്ടായിരുന്നില്ല. ഇത്തരം നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് താക്കീത് ചെയ്തു. ഏഴ് ആരോപണങ്ങൾ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താൻ നടത്തി. എല്ലാത്തിലും സർക്കാരിന് പിന്മാറേണ്ടി വന്നു. പ്രതിപക്ഷ ധർമ്മമാണ് നിർവഹിച്ചത്. കോടതി തങ്ങളെ ശാസിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി. കൊവിഡ് കാലത്ത് ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷമാണ് ഹർജി നൽകിയിരുന്നത്. കരാറുണ്ടാക്കിയതിൽ സർക്കാരിന് ദുരുദ്ദേശ്യമുണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അസാധാരണമായ കോവിഡ് സാഹചര്യത്തിലായിരുന്നു ഇത്തരമൊരു കരാർ വേണ്ടിവന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

SCROLL FOR NEXT