KERALA

വൈകുന്നേരം വരെ ഷൂട്ടിങ്ങില്‍ ഉണ്ടായിരുന്നതാണ്, മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയി; നവാസിന്റെ മരണത്തില്‍ സിനിമാ പ്രവര്‍ത്തകര്‍

സിനിമയിലും സ്‌റ്റേജ് ഷോകളിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്നയാളായിരുന്നു നവാസ് എന്ന് രമേഷ് പിഷാരടി

Author : ന്യൂസ് ഡെസ്ക്

കലാഭവൻ നവാസിന്‍റെ മരണവാർത്ത ഞെട്ടലോടുകൂടിയാണ് കേട്ടതെന്ന് നടന്‍ രമേഷ് പിഷാരടി. പോയി കണ്ടെന്നും വലിയ വേദനയുള്ള വാര്‍ത്തയാണെന്നും പിഷാരടി പറഞ്ഞു. ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് മൃതദേഹം മാറ്റിയത്. സിനിമയിലും സ്‌റ്റേജ് ഷോകളിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്നയാളായിരുന്നു നവാസ് എന്നും രമേഷ് പിഷാരടി പറഞ്ഞു.

വൈകുന്നേരം വരെ ഷൂട്ടിംങ് സ്ഥലത്ത് കലാഭവന്‍ നവാസ് ഉണ്ടായിരുന്നതായാണ് ഒപ്പമുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്. വൈകുന്നേരം ആറ് മണിയോടെ ഫ്‌ളാറ്റിലേക്ക് മടങ്ങിയതാണ്. ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഇരിക്കെയാണ് ഹോട്ടലില്‍ നിന്നും വിവരം അറിയുന്നതെന്നും, കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

നടന്‍ കലാഭവന്‍ നവാസിന്റെ മരണം അത്ഭുതത്തോടെയാണ് കേട്ടതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. കഠിനാധ്വാനം നടത്തി പ്രയത്‌നിച്ച് വന്ന വ്യക്തിയായിരുന്നു. താന്‍ എപ്പോഴും സംസാരിക്കാറുള്ള, എന്ത് കാര്യത്തിനും സഹകരിക്കുന്ന വ്യക്തിയുമാണ് കലാഭവന്‍ നവാസ്. വര്‍ഷങ്ങളായി പരിചയമുള്ള കലാകാരന്‍ ആണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ട് നല്‍കുമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 9.10 ഓടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലാണ് കലാഭവന്‍ നവാസിനെ (51) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാളെ കളമശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നടക്കും.

ചോറ്റാനിക്കര സര്‍ക്കാര്‍ ഹൈസ്‌കൂള്‍ മൈതാനത്തിന് എതിര്‍വശത്തുള്ള വൃന്ദാവനം ഹോട്ടലില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ജൂലായ് 25 മുതല്‍ നവാസ് ഇവിടെ താമസിച്ചു വരികയാണെന്നാണ് ചോറ്റാനിക്കര പൊലീസ് പറയുന്നത്.

നാടകം, ടെലിവിഷന്‍, സിനിമ രം?ഗങ്ങളില്‍ സജീവമായിരുന്നു. ഗായകനായും ശ്രദ്ധിക്കപ്പെട്ടിരുന്നു. 1995ലെ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഹിറ്റ്ലര്‍ ബ്രദേഴ്സ് (1997), ജൂനിയര്‍ മാന്‍ഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാന്‍ (1998), ചന്ദമാമ (1999), തില്ലാന തില്ലാന (2003) എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു.

നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നടി രഹനയാണ് ഭാര്യ. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കര്‍ സഹോദരനാണ്. കലാഭവനിലൂടെയാണ് മിമിക്രിയില്‍ മുന്‍നിരയിലേക്ക് എത്തുന്നത്. പിന്നീട് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്സിന്റെ ബാനറില്‍ മിമിക്രി ഷോകള്‍ അവതരിപ്പിച്ചു.

SCROLL FOR NEXT