കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസിൽ തൻ്റെ പാട്ട് ഉൾപ്പെടുത്തിയതിന് പിന്നാലെ ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് വേടൻ. തൻ്റെ പാട്ട് പഠിപ്പിക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല. പഠിപ്പിച്ചാലും ഇല്ലെങ്കിലും വിരോധമില്ലെന്നും വിരോധമില്ലെന്നായിരുന്നു വേടൻ്റെ പ്രതികരണം. താൻ മരിച്ചുപോകും മുൻപ് എവിടെയെങ്കിലും തന്നെക്കുറിച്ച് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
പഠിപ്പിച്ചില്ലെങ്കിലും പാട്ട് കേൾക്കാൻ എല്ലാവർക്കും കഴിയും. ഒരുപാട് ആൾക്കാർ പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് താൻ പാടുന്നത്. അതുകൊണ്ടുതന്നെയാണ് എതിർപ്പും ഉണ്ടാവുന്നതെന്നും വേടൻ കൂട്ടിച്ചേർത്തു. തൻ്റെ നിലപാടിനെതിരെയുള്ള എതിർപ്പായിട്ടാണ് ഇത് കാണക്കാക്കുന്നത്. ഞാൻ എൻ്റെ ജോലി തുടർന്നുകൊണ്ടേയിരിക്കുമെന്നും വേടൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഭൂമി ഞാന്‍ വാഴുന്നിടം എന്ന വേടൻ്റെ പാട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ താരതമ്യ സാഹിത്യ പരിചയം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തി കൊണ്ട് ഉത്തരവിറക്കിയത്. മൈക്കിള്‍ ജാക്‌സൻ്റെ 'They don't care about us' നൊപ്പമാണ് ' ഭൂമി ഞാന്‍ വാഴുന്നിടം' താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് ഇതിൻ്റെ ഭാഗമായി നടക്കുക. മലയാളം മൈനര്‍ കോഴ്‌സിൻ്റെ ഭാഗമായാണ് താരതമ്യ സാഹിത്യത്തില്‍ വേടൻ്റെ പാട്ടും ഉള്‍പ്പെടുത്തിയത്.
എന്നാൽ വേടൻ്റെ പാട്ട് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിക്ക് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് കത്തെഴുതിയിരുന്നു. വേടൻ്റെ പാട്ടുകൾ ഭാരതീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നവയാണ് എന്നാണ് അനുരാജ് കത്തിൽ പറയുന്നത്. പുലിപ്പല്ല് കൈവശം വെച്ചതിന് നടപടി നേരിട്ടതുൾപ്പെടെയുള്ള കാര്യങ്ങൾ വിസിക്ക് അയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്.
വേടൻ്റെ പാട്ടുകളിലെ ഇതിവൃത്തം കേരളത്തിലെ ജാതിമത സമവാക്യങ്ങൾ തകർക്കുന്ന ആശയങ്ങളാണെന്നും, ഇതിൽ പലതും അടിസ്ഥാനരഹിതമാണെന്നും കത്തിൽ കുറിച്ചു. സമൂഹത്തിലെ വലിയ വിഭാഗത്തെ എതിർക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും, ഇസ്ലാം ദളിത് ഇടത് കൂട്ടായ്മകളെ ശ്രവിക്കുന്നവരുടെ ആശയങ്ങൾക്ക് ഊർജ്ജം പകരുന്ന ആശയങ്ങളുമാണ് വേടൻ്റെ വരികളിൽ പ്രധാനമായും ഉള്ളത്.വേടൻ്റെ പാട്ടിന് പകരം മറ്റാരുടെയെങ്കിലും നല്ല രചനകൾ ഉൾപ്പെടുത്തണമെന്നും എ.കെ. അനുരാജ് വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വേടൻ്റെ പ്രതികരണം.