വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് യാഥാർഥ്യമാകുമ്പോൾ വികാരങ്ങളുടെ തിരതള്ളിച്ചയാണ് മനസിലൂടെ കടന്നുപോകുന്നതെന്ന് റവന്യൂമന്ത്രി കെ. രാജൻ. ദുരന്തം ഉണ്ടായത് മുതൽ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മന്ത്രിതല സംഘത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ഒരാളാണ് താൻ. അതുകൊണ്ട് തന്നെ ഈ നിമിഷം എന്നത് പ്രധാനപ്പെട്ടതാണെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
പുനരധിവാസത്തിനായി കിട്ടിയ പണം വീതിച്ച് നൽകി അവസാനിപ്പിച്ചാൽ പോരെയെന്ന് പലരും ചോദിച്ചു. അത് എളുപ്പമായിരുന്നു. എന്നാൽ അവരാരും ജീവിതത്തിലേക്ക് തിരിച്ചുവരില്ല. വാങ്ങിയ ഭൂമിക്ക് കൃത്യതയില്ലാതെ കടംകേറി ആരും ഇല്ലാതെ ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിൽ ഒറ്റപ്പെട്ടുപോകുമെന്ന ഒരുഭീതി ഞങ്ങൾക്ക് ഉണ്ടായിരുന്നു. മലയാളി ഒപ്പമുണ്ടെന്ന ആത്മവിശ്വാസമായിരുന്നു ഇതിന് ഞങ്ങളെ പ്രേരിപ്പിച്ചത്. ജൂലൈ 30നാണ് ദുരന്തമുണ്ടായത്. ഓഗസ്റ്റ് 24നാണ് ഒന്നിച്ച് നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടത്. പിന്നാലെ ഒക്ടോബർ നാലിനാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അത് ഒരു ധൈര്യത്തോടെയാണ് ഏറ്റെടുത്തത്. ദുരന്തബാധിതരെ സഹായിക്കാനാണെന്ന് പ്രഖ്യാപിച്ചായിരുന്നു അത്.
പുഞ്ചിരി മുറ്റത്ത് ഒരു ഉരുളുപ്പൊട്ടിയാണ് മനുഷ്യർ മരണപ്പെട്ടത്. അവശേഷിക്കുന്ന മനുഷ്യരുടെ പുഞ്ചിരിയുള്ള ഒരു മുറ്റം ഉണ്ടാക്കിക്കൊടുക്കാൻ പറ്റി എന്ന ആത്മവിശ്വാസത്തിലാണ് ഇന്നിവിടെ നിൽക്കുന്നത്. ഇനി അവരാരും ഒറ്റപ്പെട്ടവരല്ല. എല്ലാവിധ സംവിധാനങ്ങളും അവർക്ക് നൽകി സുരക്ഷിതമാക്കുകയാണ് സർക്കാർ. ഇന്ന് കൈമാറുന്നത് വീടിന്റെ താക്കോൽ മാത്രമല്ല. അവർ ജീവിതമാരംഭിക്കുമ്പോൾ ഏറ്റവും സുരക്ഷിതമായി റവന്യൂ വകുപ്പ് ഒപ്പിട്ട് ഒരുമാസത്തെ ടാക്സും അടച്ചു നൽകുന്ന ഏഴ് സെന്റ് ഭൂമി, വീട്, അവർക്ക് നഷ്ടപ്പെട്ട് ഐഡികാർഡും റേഷൻകാർഡും അടക്കമുള്ള രേഖകളും കൂടിയാണ്. ചൂരൽമലയുമായുള്ള ബന്ധം നിൽക്കുമ്പോൾ പോലും ഒരുപുതിയ ജീവിതത്തിൽ അവർക്ക് ആവശ്യപ്പെട്ടതെല്ലാം ഈ സർക്കാർ നൽകും, കെ. രാജൻ്റെ വാക്കുകൾ.