Source: News Malayalam 24x7
KERALA

സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ആർഎസ്‌പിയിൽ പൊട്ടിത്തെറി; ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവച്ചു

സ്ഥാനാർഥി നിർണയത്തിൽ പ്രാദേശിക കോൺഗ്രസ്‌ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ പൊട്ടിത്തെറി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവച്ചു. രാജി തീരുമാനം സംസ്ഥാന സെക്രട്ടറി എ.എ അസീസിനെ അറിയിച്ചു. സ്ഥാനാർഥി നിർണയത്തിൽ പ്രാദേശിക കോൺഗ്രസ്‌ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളെ സ്ഥാനാർഥി ആക്കിയതിലാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലി പോര് മുറുകുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലത്ത് ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർഥിയായി അഡ്വ. വിഷ്ണു മോഹനെ തീരുമാനിച്ചത്. വിഷ്ണുവിനെ സ്ഥാനാർഥി ആക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന ഷിബു ബേബി ജോണിൻ്റെ ഭീഷണിക്ക് വഴങ്ങിയായിരുന്നു തീരുമാനം. സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫ് മുന്നണിയുമായി ചർച്ച ചെയ്ത ശേഷമെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റിൽ ഇരവിപുരം സീറ്റിലേക്ക് മൂന്ന് പേരുകളാണ് നിർദേശിച്ചത്. കാർത്തിക് പ്രേമചന്ദ്രനായിരുന്നു മുൻഗണന. എന്നാൽ, സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം ലഭിച്ചിട്ടും കാർത്തിക് പ്രേമചന്ദ്രനെ ഷിബു ബേബി ജോൺ അംഗീകരിച്ചില്ല. സമവായ സ്ഥാനാർഥിയായി ആർവൈഎഫ് നേതാവ് വിഷ്ണു മോഹന്റെ പേര് ഷിബു നിർദേശിക്കുകയായിരുന്നു.

SCROLL FOR NEXT