പന്തളം: സംസ്ഥാന സർക്കാരിൻ്റെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി 'ശബരിമല സംരക്ഷണ സംഗമം' നടത്താൻ സംഘപരിവാർ സംഘടനകളും പന്തളം കൊട്ടാരവും. സെപ്റ്റംബർ 22ന് പന്തളത്ത് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. ശബരിമല കർമ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവുമൊക്കെയാണ് മുഖ്യ സംഘാടകർ.
ശരിയായ അയ്യപ്പന്മാരുടെ സംഗമം ആയിരിക്കും ഇതെന്നാണ് ഹിന്ദു ഐക്യവേദി അവകാശപ്പെടുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ എത്തിക്കാനും ശ്രമമുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ നിയമലംഘനമുണ്ടെന്നും സർക്കാരിന് പ്രത്യേക മതവിഭാഗങ്ങളെ സംഘടിപ്പിക്കാൻ പാടില്ലെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു.
മാർക്സിസ്റ്റ് പാർട്ടി എന്നാണ് അയ്യപ്പ ഭക്തരായത്? ഈശ്വര വിശ്വാസം ഉണ്ട് എന്ന് ആദ്യം പറയട്ടെ. ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് പറയുന്ന സിപിഐഎമ്മിന് ധാർമികമായി ഇതിൽ ഇടപെടാനാകില്ല. കാണിക്കയായി കിട്ടുന്ന പണം ദേവസ്വം ബോർഡിന് വക മാറ്റി ചെലവഴിക്കാൻ സാധിക്കില്ല. ഗണപതി മിത്താണ് എന്ന് പറയുന്നവർക്ക് ഗണപതി ക്ഷേത്രത്തിനു മുൻപിൽ സംഗമം നടത്താൻ എന്തവകാശമെന്നും ഹിന്ദു ഐക്യവേദി ചോദിച്ചു.
സംസ്ഥാന സർക്കാർ ഭക്തജനങ്ങളെ അയ്യപ്പ സംഗമം അറിയിച്ചിട്ടില്ല. ഇത് രാഷ്ട്രീയ പ്രവർത്തനത്തിൽ ഊന്നിയുള്ള പരിപാടിയാണ്. അയ്യപ്പ സംഗമത്തിൽ നിയമലംഘനമുണ്ട്. സർക്കാരിന് പ്രത്യേക മതവിഭാഗങ്ങളെ സംഘടിപ്പിക്കാൻ പാടില്ല. പണം ആര് ചെലവഴിക്കുന്നു എന്നത് വ്യക്തമല്ലെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു.