എറണാകുളം: അങ്കമാലിയിൽ വിദ്യാർഥിനി ജസ്‌ലിയയുടെ ജീവനെടുത്ത അപകടമരണത്തിൽ അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് റൂറൽ എസ്പി. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് റൂറൽ എസ്പിയുടെ നിർദേശം. അതേസമയം, ഭയന്ന് പോയതിനാലാണ് വാഹനം നിർത്താതെ പോയതെന്നാണ് പ്രതി സിറിയക്ക് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ അന്വേഷണം നടക്കുകയാണ്. പ്രതിയുടെ നഖത്തിന്റെയും മുടിയുടെയും അടക്കം സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് പ്രതി സിറിയക് ജോർജിനെ പൊലീസ് പിടികൂടിയത്. വാഗമൺ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ അങ്കമാലി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അങ്കമാലി പൊലീസാണ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്. വാഹനാപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പൊലീസ് പിടികൂടിയില്ലെന്നുള്ള ആക്ഷേപത്തിന് പിന്നാലെയായിരുന്നു നടപടി.
പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ ആരോപണവുമായി ജസ്‌ലിയയുടെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രതിയെ പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ഒരു വിലയും ഇല്ലേയെന്നും പ്രതി വലിയ പിടിപാടുള്ള ആളായതുകൊണ്ടാണോ പിടിക്കാന്‍ സാധിക്കാത്തത് എന്നുമാണ് കുട്ടിയുടെ അമ്മ ഇന്നലെ ചോദിച്ചത്. അയാള്‍ ഒരു ഡോക്ടര്‍ ആണെന്ന് പറയുന്നു. ഇനി രോഗികളുടെ ജീവന്‍ അയാളുടെ കയ്യില്‍ എങ്ങനെ സുരക്ഷിതമാകുമെന്നും അമ്മ ചോദിച്ചു.
മകള്‍ പാവമായിരുന്നു. അവള്‍ക്ക് നീതി വേണം. അയാള്‍ മകളെ ഒന്ന് ആശുപത്രിയില്‍ എത്തിക്കാൻ പോലും ശ്രമിച്ചില്ല. പൊലീസ് തങ്ങളെ വിളിച്ചിട്ടില്ലെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. ആളുകളുടെ ജീവന് ഒരു വിലയില്ലേയെന്നും കുടുംബം ചോദിച്ചു. അതേസമയം, വാഹനാപകടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഡോക്ടര്‍ സിറിയക് പി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോട്ടയം സെഷന്‍ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.