പത്തനംതിട്ട: ശബരിമല കൊടിമരക്കൊള്ളയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് എസ്‌ഐടി. മോഹന്‍ലാലിന്റെയും മൊഴിയെടുക്കും. ഈ ആഴ്ച തന്നെ എല്ലാവരുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയാക്കും.
രണ്‍ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, ഷാജി കൈലാസ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ സമയത്ത് 27 പേരാണ് സ്വര്‍ണം നല്‍കിയതെന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ രേഖകളില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇവര്‍ നല്‍കിയ സ്വര്‍ണം ഉള്‍പ്പെടെയുള്ള അളവുകളില്‍ വലിയ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി അടക്കമുള്ളവരുടെ മൊഴിയെടുക്കുന്നത്. കൊടിമരക്കൊള്ളയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ പരിശോധിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സി.എസ്. ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി. നാഥ് എന്നിവരാണ് സംഘത്തിലുള്ളത്.
2014 ലാണ് ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് തീരുമാനമെടുത്തത്. 2014 ജൂണ്‍ 18ന് നടന്ന ദേവപ്രശ്‌നവിധി പ്രകാരമായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച എം.പി. ഗോവിന്ദന്‍ നായര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ സമയത്തായിരുന്നു കൊടിമരം മാറ്റാന്‍ തീരുമാനമായത്. യുഡിഎഫ് കാലത്തെ എം.പി. ഗോവിന്ദന്‍ നായരുടെ ഭരണസമിതിയുടെ തീരുമാനം 2017ലെ പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഭരണസമിതിയാണ് നടപ്പാക്കുകയായിരുന്നു.