KERALA

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍

ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

Author : കവിത രേണുക

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് എസ്‌ഐടി കസ്റ്റഡിയില്‍. തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്ത് വരികയാണ്. ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നത് തന്ത്രിയായ കണ്ഠരര് രാജീവര് ആണെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് മഹസറില്‍ തന്ത്രി ഒപ്പുവച്ചിട്ടുമുണ്ട്. പാളികളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് ആദ്യം പറഞ്ഞതും കണ്ഠരര് രാജീവര് ആയിരുന്നു.

ശബരിമലയിലെയും മറ്റൊരു ക്ഷേത്രത്തിലെയും തന്ത്രി കണ്ഠരര് രാജീവര് ആയിരുന്നു. ഇവിടെ നിന്നുള്ള ബന്ധമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള വഴി തുറന്നുനല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ ജുവല്ലറിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പൂജ നടത്താനായി പോയതും കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ്.

പോറ്റി സ്വര്‍ണം കൊണ്ടുപോയി തട്ടിപ്പ് നടത്തിയ വിവരം തന്ത്രി കണ്ഠരര് രാജീവരിന് അറിയാമായിരുന്നു എന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മില്‍ അടുത്ത ബന്ധമെന്ന് എസ്‌ഐടി. പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തന്ത്രി, സ്വര്‍ണം പൊതിഞ്ഞ പാളി എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പിട്ടുവെന്നും എസ്‌ഐടി.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡിക്ക് കേസെടുത്തു. പിഎംഎല്‍എ വകുപ്പ് ചുമത്തി ഇസിഐആര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ക്രൈം ബ്രാഞ്ച് കേസില്‍ എല്ലാവരും ഇഡി കേസിലും പ്രതികളാകും. ഇഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. ക്രൈം ബ്രാഞ്ച് എഫ്ഐആറില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പ്രതികളാക്കി ഒറ്റക്കേസായിട്ടായിരിക്കും അന്വേഷണം നടക്കുക.

SCROLL FOR NEXT