KERALA

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് നിർണായകം

കഴിഞ്ഞ ദിവസം, ജാമ്യഹർജിയിൽ വാദം പൂർത്തിയായതോടെയാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് നിർണായകം. ജാമ്യാപേക്ഷയിയിൽ കൊല്ലം വിജിലൻസ് കോടതി വിധി പറയും. എസ്ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചാൽ പോറ്റി ജയിൽമോചിതനാകും.

കഴിഞ്ഞ ദിവസം, ജാമ്യഹർജിയിൽ വാദം പൂർത്തി ആയതോടെയാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം നല്‍കാനുണ്ടായ കാലതാമസം കണക്കിലെടുത്ത് പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും.

2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ജനുവരി 21ന് ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ 2025 നവംബർ മൂന്നിനാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ്. ശ്രീകുമാറും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറും ജയിൽ മോചിതരായിരുന്നു.

അതേസമയം, കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. മുരാരി ബാബുവിൻ്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന ഇഡിയുടെ കണ്ടെത്തലിനെ തുടർന്നാണ് നീക്കം. 2019-25 കാലയളവിൽ സ്വത്തുക്കളിൽ വൻവർധനയെന്നും കണ്ടെത്തലുണ്ട്. എന്നാൽ അനധികൃതമായി താൻ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും പോറ്റിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബു കഴിഞ്ഞ ദിവസം ഇഡിക്ക് മൊഴി നൽകിയത്. തൻ്റെ സ്വത്ത് വിവരങ്ങൾ പരിശോധിക്കാമെന്നും മുരാരി ബാബു പറഞ്ഞു.

SCROLL FOR NEXT