കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വച്ച് അപമാനിക്കപ്പെട്ടതിൽ പരാതി നൽകി എഴുത്തുകാരിയും സംവിധായികയുമായ നിഷ രത്നമ്മ. ജില്ലാ പൊലീസ് മേധാവിക്കാണ് ഔദ്യോഗിക പരാതി നൽകിയത്. കെഎൽഎഫ് വേദിയിൽ അപമാനിക്കപ്പെട്ടുവെന്നും തുടർന്ന് ഭീഷണി, അപകീർത്തിപ്പെടുത്തൽ, പൊതു വിചാരണ, തുടർച്ചയായ സൈബർ ആക്രമണം തുടങ്ങിയവ നേരിടേണ്ടി വന്നതായും നിഷയുടെ പരാതിയിൽ പറയുന്നു.
ഇത്തവണത്തെ കെഎൽഎഫിൽ നിഷ ഔദ്യോഗിക അതിഥിയും പ്രഭാഷകയുമായിരുന്നു. ജനുവരി 25ന്, കെഎൽഎഫിൽ നടി ലെനയയ്‌ക്കൊപ്പം ഒരു സെഷനിൽ സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ പരിപാടി തടസപ്പെടുത്തി സദസിന് മുന്നിൽ നിഷയെ ബലാത്സംഗക്കേസ് പ്രതിയെന്നും ഒളിച്ച് കഴിയുകയാണെന്നും പരസ്യമായി കുറ്റപ്പെടുത്തി. ഫെസ്റ്റിവൽ അധികൃതരുടെയും കാണികളുടെയും ഇടപെടലിനു ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. അന്ന് തന്നെ മറ്റൊരാൾ പൊതുസ്ഥലത്ത് വച്ച് അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് നിഷ പരാതിയിൽ പറയുന്നു. ചിലർ തന്നെ കെഎൽഎഫ് അതിഥികളുടെ പട്ടികയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടതായും നിഷ പരാതിയിൽ പറയുന്നു.
താൻ ഒരു ബലാത്സംഗ കേസിലും പ്രതിയല്ലെന്നും തനിക്കെതിരെ ഒരു ക്രിമിനൽ കേസും നിലവിലില്ലെന്നുമാണ് നിഷയുടെ പരാതിയിൽ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യത്തോടെയുമുള്ളതാണ്. 2025ൽ ഒരു വിഷയത്തിൽ എതിർപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത്തരത്തിൽ തന്നെ അപകീർത്തിപ്പെടുത്താൻ ആരംഭിച്ചതെന്നും പരാതിയിൽ പറയുന്നു.
കെഎൽഎഫിൽ നടന്ന സംഭവങ്ങൾക്ക് പിന്നാലെ തൻ്റെ ഫോട്ടോകൾ ദുരുപയോഗം ചെയ്തെന്നും ഫേസ്ബുക്കിലും യൂട്യൂബിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും കെഎൽഎഫിൽ നിന്നുള്ള എഡിറ്റ് ചെയ്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചുവെന്നും നിഷയുടെ പരാതിയിൽ പറയുന്നു.