KERALA

പാതിവഴിയില്‍ മുടങ്ങിയ സഹജീവനം സ്നേഹഗ്രാമം പദ്ധതി; കടലാസില്‍ ഒതുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം

ആദ്യ ഘട്ടത്തില്‍ ആരംഭിച്ച സേവനങ്ങളില്‍ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഹൈഡ്രോതെറാപ്പി ബ്ലോക്കും ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചേര്‍ത്ത് പിടിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് സഹജീവനം സ്നേഹ ഗ്രാമം പദ്ധതി. കാസര്‍ഗോഡ് ജില്ലയിലെ ബോവിക്കാനത്താണ് 25 ഏക്കറില്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിനപ്പുറം ദുരന്തബാധിതരുടെ സമഗ്രമായ പുനരധിവാസം കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.

വിഷമഴ പെയ്തിറങ്ങി രോഗ ദുരിത്തിലായ കാസർഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സമഗ്രമായ പുനരുധിവാസം എന്നതായിരുന്നു സഹജീവനം സ്‌നേഹഗ്രാമം പദ്ധതി മുന്നോട്ടുവയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ 25 ഏക്കര്‍ സ്ഥലത്ത് സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ സഹജീവനം സ്‌നേഹഗ്രാമം രൂപീകരിച്ചത്.

ഈ പദ്ധതിയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമ പദ്ധതി നാല് ഘട്ടങ്ങളിലായി നടപ്പിലാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ആദ്യഘട്ടത്തില്‍ പദ്ധതി ഇട്ടിരുന്ന തെറാപ്പി ക്ലിനിക്ക് മാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും നടപ്പിലായിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഭാവി ജീവിതത്തെ സുരക്ഷിതമാക്കുന്ന സമഗ്ര പദ്ധതിയാണ് അന്ന് ആവശ്യപ്പെട്ടിരുന്നത് എന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി നേതാവ് കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ ആരംഭിച്ച സേവനങ്ങളില്‍ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഹൈഡ്രോതെറാപ്പി ബ്ലോക്കും ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 18 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്ന ഫോസ്റ്റര്‍ കെയര്‍ ഹോം. വൈകല്യമുള്ള മുതിര്‍ന്നവര്‍ക്കുള്ള അസിസ്റ്റഡ് ലിവിംഗിനുള്ള ഹാഫ്വേ ഹോമുകള്‍.

ഇവരുടെ ആശ്രിതര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയും പരിചരണം ഉറപ്പു വരുത്തുന്ന പദ്ധതികള്‍ എന്നിങ്ങനെ സമഗ്രമായിരുന്നു പദ്ധതി.എന്നാല്‍ ആദ്യഘട്ടത്തിലുള്ള കരുതലും തുടര്‍ ചര്‍ച്ചകളും പദ്ധതി അവലോകനങ്ങളും പിന്നീടുണ്ടായില്ല .എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വര്‍ഷങ്ങളോളം അനുഭവിച്ച അതേ അവഗണന പുനരുധിവാസ ഗ്രാമത്തിന്റെ പൂര്‍ത്തീകരണത്തിലും ഉണ്ടാകുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.

SCROLL FOR NEXT