Source: Social Media
KERALA

പുത്തൻ വാദികളുമായി ചേർന്നു പോകുന്ന ഒരു ഐക്യവും ഇല്ല, സുന്നി ഐക്യ ചർച്ചകൾക്ക് തയ്യാറെന്ന് സമസ്ത കാന്തപുരം വിഭാഗം

സ്റ്റേഹത്തിൻ്റെ ലോകം പണിതുയർത്താൻ ഒറ്റക്കെട്ടാവണമെന്നും പ്രമേയം ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

സമസ്തയിലെ ഐക്യ ചർച്ചകൾക്ക് പച്ചക്കൊടി വീശി സമസ്ത എപി വിഭാഗത്തിന്റെ പ്രമേയം. മലപ്പുറം കോട്ടക്കലിൽ നടന്ന എപി വിഭാഗം മുശാവറ യോഗത്തിലാണ് ഇരു സമസ്ത വിഭാഗങ്ങളും തമ്മിലുള്ള ഐക്യ ചർച്ചകൾക്ക് അനുകൂലമായി പ്രമേയം അവതരിപ്പിച്ചത്. മുശാവറ യോഗത്തിനിടെ സമസ്ത എപി വിഭാഗം നേതാവ് ഖലീൽ ബുഖാരി തങ്ങൾ മലപ്പുറത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി. സമൂഹത്തിൻ്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും സുന്നി വിഭാഗങ്ങളുടെ ഐക്യം അനിവാര്യമാണെന്നും സമസ്ത നൂറാം വാർഷിക സെൻ്റനറി വിളംബര ജാഥയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.

വിഘടിച്ചു പോയ സുന്നി സംഘടനകൾ മാതൃസംഘടനയിലേക്ക് തിരിച്ചു വരണമെന്ന് സമസ്ത ഇകെ വിഭാഗത്തിൻ്റെ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രസ്താവിച്ചതിന് പിന്നാലെയാണ് എപി വിഭാഗം ഐക്യ ചർച്ചകളെ പിന്തുണച്ച് പ്രമേയം അവതരിപ്പിച്ചത്. മലപ്പുറം കോട്ടക്കലിൽ നടന്ന മുശാവറയാണ് പ്രമേയം പാസാക്കിയത്. സമസ്ത സ്ഥാപിത താല്പര്യം സംരക്ഷിക്കാൻ ഐക്യ ചർച്ചകൾക്ക് ഒരുക്കം ആണ്. ഐക്യ ചർച്ച മുൻപും നടന്നിരുന്നു. ഇരു സമസ്തകളും പലതവണ ഒരുമിച്ചിരുന്നു. അതിൻ്റെ ഫലം കേരളം അനുഭവിക്കുന്നുണ്ട്. സ്റ്റേഹത്തിൻ്റെ ലോകം പണിതുയർത്താൻ ഒറ്റക്കെട്ടാവണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഐക്യത്തിനായുള്ള ഇത്തരം ശ്രമങ്ങളെ മാന്യതയോടെയും ബഹുമാനത്തോടെയും സമീപിക്കണമെന്നും വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ഇതിന് വിഘാതമാകുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. അതേസമയം, പുത്തൻ വാദികളുമായി ചേർന്നു പോകുന്ന ഒരു ഐക്യവും ഇല്ലെന്നും അത് മുശാവറ തീരുമാനമാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.

ഐക്യ ചർച്ചകൾക്ക് ഇരു സമസ്തകളും അനുകൂല നിലപാട് സ്വീകരിച്ചതോടെ വരും ദിവസങ്ങളിൽ ഇരുകൂട്ടരും ഒരുമിച്ചുള്ള ചർച്ചകൾ നടന്നേക്കും. എ പി വിഭാഗം നടത്തുന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനം അടുത്ത വർഷം ജനുവരിയിൽ 28, 29, 30 തിയ്യതികളിൽ മലപ്പുറത്ത് നടക്കുമെന്നും നേതാക്കൾ പറഞ്ഞു.

SCROLL FOR NEXT