തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് സതീഷിൻ്റെ അമ്മ Source: News Malayalam 24x7
KERALA

നാലര വര്‍ഷമായി മകനുമായി ബന്ധമില്ല, തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം: സതീഷിൻ്റെ അമ്മ

"അവസാനം സതീഷ് എത്തിയത് സഹോദരിയുടെ വിവാഹത്തിനാണ്"

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഷാർജയില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനെ തള്ളി സതീഷിൻ്റെ അമ്മ. മകനുമായി നാലര വർഷമായി ഒരു ബന്ധവുമില്ലെന്ന് സതീഷിന്റെ അമ്മ പ്രതികരിച്ചു. അവസാനം സതീഷ് എത്തിയത് സഹോദരിയുടെ വിവാഹത്തിനാണ്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും സതീഷിൻ്റെ അമ്മ പ്രതികരിച്ചു.

അതേസമയം, അതുല്യ ഭർത്താവില്‍ നിന്ന് നേരിട്ടിരുന്ന പീഡനങ്ങള്‍ പറയുമായിരുന്നുവെന്ന് അതുല്യയുടെ അമ്മ പ്രതികരിച്ചു. ശരീരത്തിലെ പരിക്കുകൾ വീഡിയോ കോളിലൂടെ കാണിച്ചു തന്നിരുന്നു. വിവാഹ ബന്ധം ഒഴിയാം എന്ന് മകളോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കുഞ്ഞിനുവേണ്ടി എല്ലാം സഹിക്കാം എന്ന് അതുല്യ പറഞ്ഞതായും അമ്മ പറയുന്നു.

കുഞ്ഞിന് ചെലവിനുള്ള പണത്തിന് വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചത്. നേരത്തെ സതീഷിനെതിരെ ഗാർഹിക പീഡനത്തിന് പരാതിപ്പെട്ടിരുന്നതായും അതുല്യയുടെ അമ്മ പറയുന്നു. അതുല്യ പിണങ്ങി വീട്ടിൽ വന്ന് നിന്ന സമയത്ത് സതീഷ് മതിൽ ചാടിക്കടന്ന് വീട്ടിലെത്തി. മകളെ ഒപ്പം വിടാതിരുന്നതിന് സതീഷ് ഭീഷണിപ്പെടുത്തി. കുഞ്ഞിനു വേണ്ടി സതീഷിനൊപ്പം പോകാൻ അതുല്യ തയ്യാറായിരുന്നു. ഭർത്താവിനെ മകള്‍ അത്രയ്ക്കും വിശ്വസിച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു.

അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് ഭർത്താവ് സതീഷ് ശങ്കർ പങ്കുവെച്ചു. 'അതു പോയി, ഞാനും പോണു' എന്നാണ് അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക (10) അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണുള്ളത്. അതുല്യയുടെ ഏക സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുവരും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT