കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ഭർത്താവ് സതീഷ് ശങ്കർ. 'അതു പോയി, ഞാനും പോണു' എന്നാണ് അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, അതുല്യ ഭർത്താവില്‍ നിന്ന് നേരിട്ടിരുന്ന പീഡനങ്ങള്‍ പറയുമായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ശരീരത്തിലെ പരിക്കുകൾ വീഡിയോ കോളിലൂടെ കാണിച്ചു തന്നിരുന്നു. വിവാഹ ബന്ധം ഒഴിയാം എന്ന് മകളോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കുഞ്ഞിനുവേണ്ടി എല്ലാം സഹിക്കാം എന്ന് അതുല്യ പറഞ്ഞതായും അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കുഞ്ഞിന് ചെലവിനുള്ള പണത്തിന് വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചത്. നേരത്തേ സതീഷിനെതിരെ ഗാർഹിക പീഡനത്തിന് പരാതിപ്പെട്ടിരുന്നതായും അതുല്യയുടെ അമ്മ പറയുന്നു. അതുല്യ പിണങ്ങി വീട്ടിൽ വന്ന് നിന്ന സമയത്ത് സതീഷ് മതിൽ ചാടിക്കടന്ന് വീട്ടിലെത്തി. മകളെ ഒപ്പം വിടാതിരുന്നതിന് സതീഷ് ഭീഷണിപ്പെടുത്തി. കുഞ്ഞിനുവേണ്ടി സതീഷിനൊപ്പം പോകാൻ അതുല്യ തയ്യാറായിരുന്നു. ഭർത്താവിനെ മകള്‍ അത്രക്കും വിശ്വസിച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു.
അതുല്യ ഭർത്താവിൽ നിന്ന് നേരിട്ട ക്രൂരപീഡനങ്ങളുടെ കൂടുതൽ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. അതുല്യ സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഭർത്താവ് തന്നെ ചവിട്ടിക്കൂട്ടിയെന്ന് യുവതി സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്നും അതുല്യ സന്ദേശത്തിൽ പറയുന്നുണ്ട്.
"ഫോണിൽ അമ്മയുമായി സംസാരിച്ചതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി. പുതപ്പ് മൂടിയാണ് അമ്മയുമായി ഫോണിൽ സംസാരിച്ചത്. അതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി. എനിക്ക് വയ്യ. വയറിനെല്ലാം ചവിട്ടി. ഇത്രയൊക്കെ കാണിച്ചിട്ടും അയാളുടെ കൂടെ ഓരേ റൂമിൽ കഴിയേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല," ഇത്തരത്തിൽ അതുല്യ സതീഷ് സുഹൃത്തിനയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംസാരിക്കുമ്പോൾ അതുല്യ കരയുന്നതും ഓഡിയോയിൽ കേൾക്കാം. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കുടുംബം പൊലീസിന് കൈമാറി.
ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക (10) അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണുള്ളത്. അതുല്യയുടെ ഏക സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുവരും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)