KERALA

ശിരോവസ്ത്ര വിവാദം: ഡിഡിഇ റിപ്പോർട്ട് സത്യവിരുദ്ധമെന്ന് സ്കൂൾ മാനേജ്മെൻ്റ്; വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് വിദ്യഭ്യാസ മന്ത്രി

വിഷയം സൗഹാർദപരമായി പരിഹരിച്ചെങ്കിൽ അങ്ങനെയാവട്ടെയെന്നും സർക്കാർ നയം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വിദ്യഭ്യാസ മന്ത്രി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശിരോവസ്ത്ര വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം ലഭിച്ചെന്നും മറുപടി നൽകിയെന്നും പള്ളുരുത്തി സ്കൂൾ അധികൃതർ. ഇ-മെയിൽ മുഖേനയാണ് വിദ്യാഭ്യാസ മന്ത്രി തുടർറിപ്പോർട്ട് ആവശ്യപ്പെട്ടത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയ നടപടിയിൽ മറുപടി വേണമെന്നും കുട്ടിക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്നുമാണ് നിർദേശത്തിലുള്ളത്. അതിന് മറുപടി നൽകിയിട്ടുണ്ട്. സ്കൂളിന് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട് അത് എല്ലാവരും പാലിക്കണമെന്നും വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു.

കുട്ടിക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം ഞങ്ങൾ നിഷേധിച്ചിട്ടില്ല. പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി ഇവിടെ തന്നെയാണ് പഠിക്കുന്നത്. ഡിഡിഇ റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണ്. അത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ കയ്യിലുണ്ട്. അത് അനുസരിച്ചുതന്നെ അദ്ദേഹത്തിന് മറുപടി നൽകും. മറ്റ് മുസ്ലീം വിദ്യാർഥികളും സ്കൂളിലെ ഇതേ റൂൾസ് ആൻഡ് റെഗുലേഷൻസ് ആണ് പിന്തുടരുന്നത്. കുട്ടിയുടെ രക്ഷിതാക്കളെ ഉടനെ തന്നെ കാണും, സത്യാവാങ്മൂലം എഴുതി വാങ്ങുമെന്നും സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു.

അതേസമയം, ശിരോവസ്ത്ര വിഷയത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ട് കൈവശമുണ്ടെന്നും സ്കൂളിൻ്റെ നടപടി ചട്ടവിരുദ്ധമാണെന്ന് റിപ്പോർട്ടിലുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ വർഗീയത ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. സമവായം ഉണ്ടായെങ്കിൽ നല്ലത്. ഇത്തരം വിഷയങ്ങൾ ആവർത്തിക്കരുത്. മാനേജ്മെൻ്റിൻ്റെ താല്പര്യം നടപ്പിലാക്കുന്ന പിടിഎയാണ് സ്കൂളിൽ ഉള്ളത്. അത് മാറണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വിഷയം സൗഹാർദപരമായി പരിഹരിച്ചെങ്കിൽ അങ്ങനെയാവട്ടെ. പക്ഷേ സർക്കാർ നയം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സ്കൂളുകളിൽ സംഘർഷം ഉണ്ടാകാൻ പാടില്ലെന്നതാണ് സർക്കാർ നയം. സ്കൂളുകൾ വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കണം. സ്കൂളുകൾക്ക് എൻഒസി പുതുക്കി നൽകേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. അതെല്ലാം ആലോചിച്ച് മുന്നോട്ട് പോകണം. കുട്ടികളുടെ അവകാശം സർക്കാർ സംരക്ഷിക്കും, വി. ശിവൻകുട്ടി.

വിവാദത്തെ ചൂഷണം ചെയ്യാൻ ശ്രമമുണ്ട്. മുതലെടുക്കുന്നത് മനസിലാകാതെ ആരെങ്കിലും പെട്ട് പോയാൽ ഒന്നും പറയാൻ കഴിയിലല്ലോ. ഹൈബി ഈഡനും ഡിസിസി പ്രസിഡൻ്റും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്ന് കേട്ടു. വിദ്യാഭ്യാസ വകുപ്പ് ചുമതല ആരെയും ഏൽപ്പിട്ടില്ലെന്നും മന്ത്രിയുടെ വിമർശനം.

SCROLL FOR NEXT