എസ്എഫ്ഐ  
KERALA

ചെഗുവേരയും സവർക്കറും തമ്മിൽ ധീരനും ഭീരുവും തമ്മിലുള്ള വ്യത്യാസമുണ്ട്, മോഹൻ കുന്നുമ്മലിന് അത് മനസിലാകില്ല: എസ്എഫ്ഐ

സർവകലാശാല വിഷയത്തിലെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എസ്എഫ്ഐ

Author : ന്യൂസ് ഡെസ്ക്

കേരള സർവകലാശാല വിവാദത്തിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരായ നിലപാടിലുറച്ച് എസ്എഫ്ഐ. താത്കാലിക വിസിമാർ നാടകം കളിക്കുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐയും വിസിമാരും തമ്മിലുള്ള മൂപ്പിളമ തർക്കമല്ല നടക്കുന്നതെന്നും സമരം പൊതുവായ വിഷയങ്ങളുടെ പേരിലാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

"പ്രതിപക്ഷ നേതാവിനും താത്കാലിക വിസിമാർക്കും ആർഎസ്എസിനും ഒരേ ശബ്ദമാണ്. മോഹൻ കുന്നുമ്മലിന്റെ അക്കാദമിക യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അങ്ങനെയൊരാളാണ് രജിസ്ട്രാറുടെ യോഗ്യത ചോദ്യം ചെയ്യുന്നത്. ചെഗുവേരയും സവർക്കറും തമ്മിൽ ധീരനും ഭീരുവും തമ്മിലുള്ള വ്യത്യാസമുണ്ട്. മോഹൻ കുന്നുമ്മലിന് അത് മനസിലാകില്ല", പി.എസ്. സഞ്ജീവ്.

സങ്കുചിത മനസുള്ളവർക്ക് ചേർന്നതാണോ വിസി സ്ഥാനമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. സർവകലാശാല വിഷയത്തിലെ സമരത്തിൽ നിന്ന് എസ്എഫ്ഐ പിന്നോട്ടില്ല. സംഘപരിവാർ വൽക്കരണം നടത്തുന്ന താത്കാലിക വിസിമാരോട് ക്ഷമിക്കില്ല. സമരം ചെയ്യാൻ മറ്റ് സംഘടനകൾ രംഗത്ത് വരാത്തത് എസ്എഫ്ഐയുടെ കുറ്റമല്ല. സർവകലാശാലകൾ പൊതുസ്വത്താണ്. അത് തകരാതിരിക്കണം. അതുകൊണ്ടാണ് മോഹൻ കുന്നുമ്മലിനെ തടയാതിരുന്നത്. അല്ലാതെ മോഹൻ കുന്നുമ്മലിന് മുന്നിൽ എസ്എഫ്ഐ മുട്ടുമടക്കില്ല. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

SCROLL FOR NEXT