തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളാ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ എസ്എഫ്ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. ആഹ്ളാദ പ്രകടനത്തിനിടെ കെഎസ്‌യുവും എസ്എഫ്ഐയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഇരുവിഭാഗം പിന്മാറാൻ കൂട്ടാക്കിയില്ല.
തുടർന്ന് പൊലീസ് ലാത്തി വീശി. കേരളാ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ യൂണിയൻ ഭരണം നിലനിർത്തിയിരുന്നു. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്. ഫലം പുറത്തുവന്ന ഉടനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർവകലാശാല ആസ്ഥാനത്ത് എത്തി എസ്എഫ്ഐ പ്രവർത്തകരെ കണ്ടിരുന്നു. വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികളെ അഭിനന്ദിച്ചു.
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ 37 സീറ്റിൽ 35 സീറ്റ് നേടിയാണ് എസ്എഫ്ഐ വിജയിച്ചത്. ചെയർമാനായി എസ്. ശിവയെ തെരഞ്ഞെടുത്തു. കെഎസ്‌യുവിന് 2 സീറ്റാണ് കിട്ടിയത്. വൈസ് ചെയർപേഴ്സൺ, അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനമാണ് കെഎസ്‌യുവിന് കിട്ടിയത്.