എറണാകുളം: ഗർഭിണിയെ മർദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രന് എതിരെ പരാതിപ്രളയം. പ്രതാപചന്ദ്രൻ എറണാകുളം നോർത്ത് സിഐയായിരുന്ന സമയത്ത് നിരവധി പരാതികൾ ലഭിച്ചിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഗർഭിണിയുടെ മുഖത്ത് അടിച്ചതിനു പുറമേ യുവാവിനെ ലാത്തി കൊണ്ട് മർദിച്ചെന്നും പരാതി. മർദനത്തിൽ കാക്കനാട് സ്വദേശി റിനീഷിന് സാരമായി പരിക്കേറ്റിരുന്നു. യുവനടൻ സനൂപിൻ്റെ മുഖത്തടിച്ചതായും പരാതിയുണ്ട്.
പ്രതാപചന്ദ്രൻ തന്നെ അകാരണമായി മർദിച്ചുവെന്ന് റിനീഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു. കാക്കനാട് സ്വദേശി എന്തിന് എറണാകുളം നോർത്തിൽ വന്നു എന്ന് ചോദിച്ചായിരുന്നു മർദനം. മൂന്ന് തവണ തുടർച്ചയായി മുഖത്തടിച്ചുവെന്നും റിനീഷ് പറഞ്ഞു. ആ സമയത്ത് പൊലീസുകാരോടാകമാനം സങ്കടവും ദേഷ്യവും തോന്നി.പരാതികൾ നിരവധി നൽകിയിട്ടും നടപടിഒന്നും ഉണ്ടായില്ലെന്നും റിനീഷ് വ്യക്തമാക്കി. സ്പെഷ്യൽ ബ്രാഞ്ച് പ്രതാപചന്ദ്രനെതിരെ മൂന്നുതവണ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ കർശന നടപടി ഉണ്ടായില്ലെന്നും വ്യക്തമാണ്.
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതിൽ സന്തോഷമുണ്ടെന്ന് ആക്രമണത്തിന് ഇരയായ ഷൈമോൾ പറഞ്ഞു. എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നിലവിലുള്ള നടപടിയിൽ സംതൃപ്തരല്ലെന്നും നിയമ പോരാട്ടം തുടരുമെന്നും ഷൈമോൾ പ്രതികരിച്ചു. രണ്ടു കുഞ്ഞുങ്ങളെ വലിച്ചെറിയാൻ ശ്രമിച്ചു എന്ന പൊലീസ് വാദം തെറ്റാണ്. കൂടുതൽ തെളിവുകൾ കയ്യിലുണ്ട്. അത് കോടതിയിൽ ഹാജരാക്കുമെന്നും, കോടതിയിൽ പ്രതാപചന്ദ്രനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും ഷൈമോൾ പറഞ്ഞു.
സിഐ മർദിക്കുന്ന സമയത്ത് വനിത പൊലീസുകാർ അവിടെയുണ്ടായിരുന്നു. വനിത ഉദ്യോഗസ്ഥ മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. വസ്ത്രം വരെ കീറുന്ന സാഹചര്യമുണ്ടായെന്നും ഷൈമോൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ അരൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ഡിഐജിയുടെതാണ് നടപടി. ജൂണിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് നടപടിക്ക് ആസ്പദമായ നടന്ന സംഭവം നടന്നത്. നോർത്ത് സിഐ പ്രതാപചന്ദ്രൻ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.