തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ന്യൂസ് മലയാളത്തിന്. രാഹുൽ പെൺകുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതായി എഫ്ഐആറിൽ പറയുന്നു. തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങൾ രാഹുൽ ഫോണിൽ പകർത്തിയെന്നടക്കം എഫ്ഐആറിൽ പറയുന്നു.
പെൺകുട്ടി അനുഭവിച്ച ക്രൂരത തുറന്നുകാട്ടുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഹുൽ രണ്ട് തവണ രാഹുൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പാലക്കാട്ടെ ഫ്ലാറ്റിലെത്തിച്ച് ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.
2025 മെയ് 30ന് രാഹുലിന്റെ സുഹൃത്ത് തിരുവനന്തപുരം കൈമനത്ത് വച്ച് പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയെന്നും എഫ്ഐആർ. പെൺകുട്ടിയെ ചുവന്ന കാറിൽ കയറ്റി ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകുകയായിരുന്നു. കാറിൽ വെച്ച് മരുന്ന് നൽകിയ ശേഷം രാഹുൽ വീഡിയോ കോളിൽ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തിയെന്നും എഫ്ഐആർ റിപ്പോർട്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. കുഞ്ഞുണ്ടായാൽ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുൽ പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി. ഗർഭച്ഛിദ്രത്തിനായുള്ള മരുന്ന് രാഹുലിൻ്റെ സുഹൃത്താണ് ബെംഗളൂരുവിൽ നിന്ന് എത്തിച്ചതെന്നും, മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
നിർബന്ധിത ഗർഭച്ഛിദ്രത്തിന് തെളിവുണ്ടെന്നും, മെഡിക്കൽ രേഖകൾ ഇതിന് തെളിവെന്നുമാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. ഗുളിക എത്തിച്ചത് കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നും, രാഹുലിൻ്റെ സുഹൃത്തിനെ കണ്ടെത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. 20 പേജോളം വരുന്ന മൊഴിയാണ് പെൺകുട്ടി അന്വേഷണസംഘത്തിന് നൽകിയത്. മൊഴിയെടുപ്പ് അഞ്ചര മണിക്കൂറോളമാണ് നീണ്ടത്.