ശ്രീറാം ഫൈനാൻസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തുടർച്ചയായി പരാതികൾ ഉയരുമ്പോഴും സാങ്കേതിക പ്രശ്നം എന്ന വിശദീകരണം ആവർത്തിക്കുകയാണ് കമ്പനി അധികൃതർ. ചില ബ്രാഞ്ചുകളിൽ നിന്നും പരാതിക്കാർക്ക് സിബിൽ സ്കോറിനെ ബാധിക്കാത്ത നിലയിൽ ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ച് നൽകാമെന്ന് ഉറപ്പ് നൽകിക്കൊണ്ട് സത്യവാങ്മൂലം നൽകി. ദിനംപ്രതി പരാതികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്ന ആവശ്യമാണ് പരാതിക്കാർ മുന്നോട്ടുവയ്ക്കുന്നത്.
കോഴിക്കോട് പൂവാറന്തോട് സ്വദേശി പ്രനൂബിനും ഭാര്യ അഞ്ചുവിനുമാണ് ശ്രീറാം ഫൈനാൻസിന്റെ മുക്കം ബ്രാഞ്ചിൽ നിന്നും സത്യവാങ്മൂലം നൽകിയത്. സിബിൽ സ്കോറിനെ ബാധിക്കാത്ത നിലയിൽ ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ച് നൽകാമെന്ന ഉറപ്പും, ഉണ്ടായ അസൗകര്യത്തിന് ഖേദം പ്രകടിപ്പിച്ചുമാണ് സത്യവാങ്മൂലം.
സ്ഥാപനം സാങ്കേതിക പ്രശ്നം എന്ന് ആവർത്തിക്കുമ്പോഴും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ലോൺ നമ്പർ ഉൾപ്പെടെ പരാതിക്കാരുടെ ആശങ്ക വർധിപ്പിക്കുകയാണ്. തിരിച്ചടവിൽ ഒരു ഗഡു മുടങ്ങിയാൽ പോലും ഫോൺ വിളിച്ച് ഓർമപ്പെടുത്തുന്ന സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഇത്രയും വലിയ ഒരു പിഴവുണ്ടായിട്ടും എന്തുകൊണ്ട് ഉപഭോക്താക്കളെ നേരത്തെ അറിയിച്ചില്ല എന്ന ചോദ്യമാണ് പരാതിക്കാർ ഉയർത്തുന്നത്. എന്താണ് സംഭവിച്ചത് എന്നതിൽ ഔദ്യോഗികമായി ഒരു വിശദീകരണം നൽകാൻ കമ്പനി അധികൃതർ തയ്യാറാകാത്തതിലും അമർഷം ഉയരുന്നുണ്ട്. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം.