ഛത്തീസ്ഗഡ്: അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യമനുവദിച്ചതിന് പിന്നാലെ സന്തോഷമറിയിച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാൻ മാത്യു. ഇങ്ങനെയൊരു ദിവസത്തിനാണ് കാത്തിരുന്നതെന്നും എല്ലാവരുടെയും ശ്രമഫലമാണ് ജാമ്യമെന്നും ചെറിയാൻ മാത്യു പ്രതികരിച്ചു. എല്ലാവർക്കും നന്ദി. കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ലെന്നും ചെറിയാൻ മാത്യു പറഞ്ഞു.
ഒൻപത് ദിവസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മലയാളി കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യമനുവദിച്ചത്. ബിലാസ്പൂർ എൻഐഎ കോടതിയാണ് നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഡ് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ജാമ്യമനുവദിച്ചത്. ബിലാസ്പൂർ എൻഐഎ കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.
കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ചത്. ബിലാസ്പൂർ കോടതിയിൽ വാദം പൂർത്തിയായിരുന്നു. ഇരു വിഭാഗവും കോടതിയിൽ വാദം നടത്തി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.