തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ അറസ്റ്റിൽ. കട്ടിളപ്പാളി കേസിലാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പിൽ അന്നത്തെ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം എന്ന വിലയിരുത്തലിന് പിന്നാലെയാണ് അറസ്റ്റ്. അതേസമയം പങ്കജ് ഭണ്ഡാരിക്കും ഗോവർധനും വേണ്ടി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു.
ദേവസ്വം ബോർഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടി. ഈഞ്ചക്കൽ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് എസ്ഐടിയുടെ നിർണായക നീക്കം.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മുൻ ബോർഡ് അംഗങ്ങളായ എൻ. വിജയകുമാർ, കെ.പി. ശങ്കർദാസ് എന്നിവർക്കെതിരെ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻ. വിജയകുമാറിനെ രണ്ട് തവണ എസ്ഐടി ചോദ്യം ചെയ്തിരുന്നു.സ്വർണപ്പാളിയുമായി ബന്ധപ്പെട്ട മിനുട്സിൽ എങ്ങനെ തിരുത്തൽ ഉണ്ടായി എന്നതടക്കമുള്ള ചോദ്യങ്ങളായിരുന്നു എസ്ഐടി ചോദിച്ചത്.