കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അഞ്ച് ഗ്രൂപ്പ് അഡ്മിൻമാരെയാണ് സംഘം ചോദ്യം ചെയ്തത്. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ് തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. സ്‌ക്രീൻ ഷോട്ട് ഗ്രൂപ്പിലിട്ട ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ജിതിൻ തന്നെയാണോ സ്‌ക്രീൻ ഷോട്ട് ഇട്ടത്. വേറെ ആരെങ്കിലും ഇട്ടിരുന്നോ, അതിന് ശേഷം ഗ്രൂപിൽ വന്ന സന്ദേശങ്ങൾ എന്തൊക്കെ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സംഘം അന്വേഷിക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരാണ് അഡ്‌മിൻ പാനലിൽ ഉള്ളത്. സ്‌ക്രീൻ ഷോട്ട് ആരാണ് നിർമിച്ചത്? ആരുടെ നിർദേശ പ്രകാരമാണ് എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.