തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെൻ്റുകളുമായി ആരോഗ്യവകുപ്പ് നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രവേശന നടപടികൾ, ഫീസ് വർധന, സർക്കാർ ഫീസ് കുടിശിക തുടങ്ങിയ വിഷയങ്ങളിലെ തർക്കങ്ങൾ തുടരുന്നതിനാലാണ് ചർച്ച പരാജയപ്പെട്ടത്. പണം തിരികെ നൽകില്ലെന്ന നിലപാടിൽ കോളേജ് മാനേജ്മെൻ്റ് പ്രതിനിധികൾ ഉറച്ച് നിൽക്കുകയായിരുന്നു.
പണം തിരികെ കൊടുക്കില്ല, പകരം കോഴ്സ് നാലര വർഷമാക്കാമെന്നും മാനേജ്മെൻ്റ് നിർദേശം വച്ചു. എന്നാൽ ഈ നിർദേശം ആരോഗ്യവകുപ്പ് തള്ളി. ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിലാണ് മാനേജ്മെൻ്റുമായി ചർച്ച നടത്തിയത്. യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെൻ്റ് പ്രതിനിധികളും പങ്കെടുത്തു.
സ്വശ്രയ കോളേജുകളിൽ എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ സംസ്ഥാന സർക്കാരിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിരുന്നു. നാലര വർഷത്തെ (54 മാസം) കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
ഏകദേശം 3.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയത്. നാലരവർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. ഇത് മറികടന്ന് ഫീസ് വാങ്ങിയത്.