KERALA

ഉറക്കം കെടുത്തി പാമ്പുകൾ; മൂർഖൻ്റെ കടിയേറ്റ നാലരവയസുകാരിയടക്കം ഗുരുതരാവസ്ഥയിൽ, ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 23 കേസുകൾ

കുറ്റ്യാടിയിലെ വീടിനുള്ളിൽ നിന്നും വെള്ളിക്കെട്ടൻ ഇനത്തിലുള്ള അഞ്ചു പാമ്പുകളെയാണ് പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:ദിവസങ്ങൾ പിന്നിടും തോറും പാമ്പ് കടിയേൽക്കുന്ന കേസുകൾ സംസ്ഥാനത്ത് വർധിക്കുകയാണ്. 22 കാരനായ യുവാവ്, വയോധികൻ, 15 വയസുകാരൻ, 21 കാരി എന്നിങ്ങനെയാണ് ഇന്നുമാത്രം പാമ്പുകടിയേറ്റവർ. കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റ 23 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കോഴിക്കോട് 22കാരനും തിരുവനന്തപുരത്ത് വയോധികനും ഇന്ന് പാമ്പ് കടിയേറ്റു. പൂനൂർ സ്വദേശി മുഹമ്മദ് അൻസാറിനും ചിറയിൻകീഴ് സ്വദേശി ഭുവനചന്ദ്രനുമാണ് കടിയേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാസർഗോഡ് നാലരവയസുകാരിക്ക് മൂർഖൻ പാമ്പിൻ്റെ കടിയേറ്റു. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയെ ആണ് കളിക്കുന്നതിനിടയിൽ പാമ്പ് കടിച്ചത്. കൂട്ടിയെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് വട്ടപ്പാറയിൽ 15 വയസ്സുകാരന് പാമ്പുകടിയേറ്റു. വട്ടപ്പാറ ഒഴുകുപാറയിൽ അഭിനന്ദിനാണ് പാമ്പുകടിയേറ്റത്. തോട്ടിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയപ്പോൾ പാമ്പു കടിക്കുകയായിരുന്നു.

കോഴിക്കോട് രണ്ടിടങ്ങളിലും പത്തനംതിട്ടയിലും പാമ്പുകളെ പിടികൂടി. കോഴിക്കോട് കുറ്റ്യാടിയിലെ വീടിനുള്ളിൽ നിന്നും വെള്ളിക്കെട്ടൻ ഇനത്തിലുള്ള അഞ്ചു പാമ്പുകളെയാണ് പിടികൂടിയത്. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് ആദ്യം വിഷപ്പാമ്പിനെ കണ്ടത്. പിന്നാലെ നടത്തിയ പരിശോധനയിൽ മറ്റു മുറികളിൽ നിന്നും കൂടുതൽ പാമ്പുകളെ കണ്ടെത്തി. കാരശ്ശേരിയിലെ വീട്ടുവളപ്പിൽ നിന്ന് മൂർഖനെയാണ് കിട്ടിയത്.

നെല്ലിക്കാപറമ്പ് അംഗൻവാടിക്ക് സമീപത്തെ മാട്ടുമുറി സജീഷിന്റെ വീട്ടിലാണ് മൂർഖനെ കണ്ടെത്തിയത്. വനം വകുപ്പിന്റെ സ്നൈക്ക് റെസ്‌ക്യു അംഗമെത്തി പാമ്പിനെ പിടികൂടി. പത്തനംതിട്ട ഇളകൊള്ളൂർ സ്വദേശി നന്ദകുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായി ഇന്നും പെരുമ്പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയുമായി വരാന്തയിൽ ഇരിക്കുമ്പോൾ സോപാനത്തിലൂടെ പെരുമ്പാമ്പ് കയറിയിരുന്നു. കോന്നിയിൽ നിന്നുള്ള RRT സംഘം സ്ഥലത്ത് പരിശോധന നടത്തി. കണ്ണൂർ താഴെ ചൊവ്വയിൽ പഴക്കടയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. പഴക്കുലകൾ മാറ്റിക്കൊണ്ടിരിക്കവേയാണ് പാമ്പിനെ കണ്ടത്. കച്ചവടക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് റെസ്ക്യുവർ എത്തി പാമ്പിനെ പിടികൂടി.

വർക്കല തെക്കേതൊടിയിൽ വിജയകുമാരിയുടെ വീട്ടിലെ നാലുമാസം പ്രായമുള്ള ആട് പാമ്പുകടിയേറ്റ് ചത്തു. സംസ്ഥാനത്ത് ഇന്നലെ 108 ആംബുലൻസ് സർവീസ് വഴി മാത്രം 23 പാമ്പ് കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. പാമ്പ് കടിയേറ്റതായി സംശയിക്കുന്ന 9 കേസുകളുമുണ്ട്. അതേസമയം പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട കേസുകളുടെ ഔദ്യോ​ഗിക കണക്ക് ആരോഗ്യവകുപ്പ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

SCROLL FOR NEXT