കോഴിക്കോട്: കാന്തപുരത്തിൻ്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. കാര്യങ്ങൾ മനസിലാക്കാതെയാണ് കാന്തപുരത്തിൻ്റെ പ്രസ്താവനയെ സതീശൻ വിമർശിച്ചത്. സ്ത്രീ അഴിഞ്ഞാട്ടങ്ങൾ ഉണ്ടാക്കുന്ന അധാർമികതയെക്കുറിച്ച് വിശ്വാസി സമൂഹത്തോടാണ് കാന്തപുരം പറഞ്ഞത്. സതീശൻ്റെ മറുപടി കുരുടൻ ആനയെ തൊട്ട അനുഭവം പോലെയാണെന്നും വിമർശനം.
"മര്യാദയ്ക്ക് സംസാരിക്കണം" എന്ന തലക്കെട്ടോടെ സതീശൻ്റെ ചിത്രത്തിനൊപ്പമാണ് എഡിറ്റോറിയൽ. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തയാളാണ് വി.ഡി. സതീശൻ. ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്നതെന്നും എഡിറ്റോറിയലിൽ വിമർശിക്കുന്നു.
കൂടാതെ, മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ താൽപ്പര്യം കാണിച്ചതുമെല്ലാം സതീശന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്നും പത്രം ഓർമിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്തെ പല മുൻകാല നേതാക്കളുടെയും വായനാശീലങ്ങളെയും ശൈലികളെയും എഡിറ്റോറിയലിൽ പരാമർശിക്കുന്നുണ്ട്.
വായനയുണ്ടെന്ന് അവകാശപ്പെടുന്ന സതീശൻ ഇതുവരെ നോവലുകൾ ഒന്നും എഴുതിയിട്ടില്ലെന്നും, എന്നാൽ രാഷ്ട്രീയ എതിരാളിയായ രമേശ് ചെന്നിത്തല വായനയെക്കുറിച്ച് വലിയ തോതിൽ അവകാശവാദങ്ങൾ ഉന്നയിച്ചില്ലെങ്കിലും സാഹിത്യ രചനകൾ നടത്തിയിട്ടുണ്ടെന്നും ലേഖനത്തിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ഇത്തരം ഏകപക്ഷീയമായ പ്രസ്താവനകളും നിലപാടുകളും തിരുത്തപ്പെടണമെന്ന സമ്മർദ്ദമാണ് സമസ്ത മുഖപത്രം ഈ എഡിറ്റോറിയലിലൂടെ നൽകുന്നത്.