തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ എ.എൻ. ഷംസീർ. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ കൗൺസിലർ ആർ.ശ്രീലഖ ആവശ്യപ്പെട്ടത് മര്യാദകേടാണെന്നാണ് എ.എൻ ഷംസീറിൻ്റെ പ്രസ്താവന. ഒരു കൗൺസിലർ എങ്ങനെയാണ് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുക എന്നും എ.എൻ. ഷംസീർ ചോദിച്ചു.
കോൺഗ്രസ് നേതാക്കളുടെ ചോദ്യങ്ങൾക്കും സ്പീക്കർ മറുപടി നൽകി. പൊതുജനങ്ങൾക്ക് എംഎൽഎ ഹോസ്റ്റലിൽ കയറാൻ അനുവാദം വേണം, എന്നാൽ എംഎൽഎ ഓഫീസ് അങ്ങനെ അല്ലെന്ന് എ.എൻ. ഷംസീർ പറഞ്ഞു. ഇതൊരു അടഞ്ഞ അധ്യായമാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
അതേസമയം വിവാദത്തിൽ കോൺഗ്രസ് ബിജെപി അജണ്ട ഏറ്റുപിടിക്കുന്നുവെന്ന വാദവുമായി വി. കെ. പ്രശാന്ത് രംഗത്തെത്തി. സാധാരണ നിയമസഭാ നടക്കുന്ന വേളകളിലാണ് എംഎൽഎ ഹോസ്റ്റൽ പ്രയോജനപ്പെടുത്താറ്. ജനങ്ങളുമായി ബന്ധപ്പെട്ട നിൽക്കുന്ന ആളാണ് ഞാൻ. അതാണ് ശാസ്തമംഗലത്തെ ഓഫീസ് തിരഞ്ഞെടുക്കാൻ കാരണം. അതിന് നിയമപരമായ കാലാവധിയുണ്ടെന്നും എംഎൽഎ പറഞ്ഞു.
തന്നെ സംബന്ധിച്ച് വട്ടിയൂർക്കാവിൽ ഓഫീസ് വളരെ പ്രധാനപ്പെട്ടതാണ്. വട്ടിയൂർക്കാവിലെ ജനങ്ങൾക്കും എത്തിപ്പെടാൻ സൗകര്യപ്രദമായ ഇടം. വാടക കുറഞ്ഞു എന്ന പരാമർശം ഇന്നലെ മുതൽ പ്രചരിക്കുന്നുണ്ട്. സർക്കാറിന്റെ തദ്ദേശസ്ഥാപനങ്ങളിൽ സൗജന്യമായി ജനപ്രതിനിധികൾക്ക് ഇരിക്കാം. കൗൺസിലർമാർ വാടക കൊടുത്തിട്ടില്ലല്ലോ ഇരിക്കുന്നത്. എന്നാൽ താൻ ഇരിക്കുന്നത് വാടക കൊടുത്തിട്ടാണ്.